കൊച്ചി: ശ്രീലങ്കൻ ചാവേർ ഭീകരൻ സഹ്‌റാൻ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്ന റിയാസ് അബൂബക്കർ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇതിനുള്ള സ്‌ഫോടക വസ്‌തുക്കൾ ശേഖരിക്കാനുള്ള ആലോചനയിലായിരുന്നുവെന്നും പാലക്കാട് കൊല്ലംകോട് സ്വദേശിയായ റിയാസ് വെളിപ്പെടുത്തി. എൻ.ഐ.എ ഐ.ജി അലോക് മിത്തൽ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്‌തത്.
കൊച്ചിയിലെ എൻ.ഐ.എ കോടതി റിയാസിനെ അടുത്ത 30 വരെ ജുഡിഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന എൻ.ഐ.എയുടെ അപേക്ഷ മേയ് ആറിന് കോടതി പരിഗണിക്കും.
പാലക്കാട്ട് അത്തറും തൊപ്പിയും വില്പനക്കാരനായി അറിയപ്പെട്ടിരുന്ന റിയാസിന്റെ തട്ടകം ഏതാനും മാസങ്ങളായി കൊച്ചിയായിരുന്നു. മറൈൻഡ്രൈവിലും ഫോർട്ടുകൊച്ചിയിലും അത്തർ വില്പനക്കാരന്റെ വേഷത്തിലെത്തിയിരുന്നു. നഗരത്തിലെ ഒരു പ്രമുഖ മാളിൽ ഇതേ വേഷത്തിൽ എത്തിയ റിയാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇതിൽ പങ്കെടുത്തവരെക്കുറിച്ച് റിയാസ് ഒരക്ഷരം മിണ്ടിയിട്ടില്ല. അവരെ കണ്ടെത്താനാണ് എൻ.ഐ.എ ശ്രമം.
ഐസിസ് ഭീകരർ കൊച്ചി കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി നേരത്തേ വെളിപ്പെട്ടിരുന്നു.
ചാവേറാകാനുള്ള പ്രചോദനം
ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌ത കാസർകോട് സ്വദേശി അബ്‌ദുൾ റാഷിദ്, അഷ്ഫാക് മജീദ്, അബ്‌ദുൾ ഖയൂം എന്നിവരാണ് റിയാസിന് ചാവേറാകാനുള്ള പ്രചോദനം നൽകിയത്. സിറിയയിൽ കഴിയുന്ന ഇവരുമായും നിരന്തരം റിയാസ് ബന്ധപ്പെട്ടിരുന്നു. കേരളത്തിൽ സ്‌ഫോടനം നടത്താനുള്ള ദൗത്യമാണ് അവർ ഏൽപ്പിച്ചത്. ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശിച്ചു. എന്നാൽ, ഭീകരർക്ക് സ്‌ഫോടക വസ്‌തുക്കൾ എത്തിച്ചുകൊടുക്കാനായില്ല. ഭീകരർക്ക് ഇടയിലുള്ള ചില ഭിന്നതകളാണ് റിയാസിന്റെ ഭീകരദൗത്യത്തിന് തടസമായത്. ഇതോടെ സ്വയം സ്‌ഫോടക വസ്‌തുക്കൾ ശേഖരിക്കാനുള്ള ആലോചന തുടങ്ങി.
റിയാസിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു. ഇയാൾക്കൊപ്പം കസ്‌റ്റഡിയിലെടുത്ത കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ മാപ്പുസാക്ഷികളാക്കാൻ അന്വേഷണസംഘം ആലോചിക്കുന്നു. റിയാസിനൊപ്പം ഇവരും അത്തർ വില്പനക്കാരായി കൊച്ചിയിലെത്തിയിരുന്നു.
കൊല്ലം സ്വദേശിയെ തെരയുന്നു
ഐസിസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്ന കൊല്ലം സ്വദേശിയെക്കുറിച്ച് എൻ.ഐ.ഐ അന്വേഷണം തുടങ്ങി. ഇയാൾ ഖത്തറിലാണെന്നാണ് സൂചന. റിയാസാണ് വിവരങ്ങൾ കൈമാറിയത്. ലങ്കൻ സ‌്ഫോടനത്തിന്റെ സൂത്രധാരൻ സഹ്രാൻ ഹാഷിം, വിവാദ മത പ്രചാരകൻ സാക്കീർ നായിക‌് എന്നിവരുടെ പ്രസംഗങ്ങളും ആശയങ്ങളും റിയാസ‌് നിരന്തരം ശ്രദ്ധിക്കുകയും പ്രചരിപ്പിക്കുകയും ചെയ‌്തതോടെയാണ് എൻ.ഐ.എ നിരീക്ഷിക്കാൻ തുടങ്ങിയത്.