ചേർത്തല: പട്ടണക്കാട് പുതിയകാവിൽ 15 മാസം പ്രായമായ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതിന് റിമാൻഡിലായ അമ്മ ആതിരയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ടെങ്കിലും ജനവികാരം ഭയന്ന് ആതിരയെ കൊല്ലംവെളി കോളനിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടില്ല. കുറ്റം സമ്മതിച്ച സാഹചര്യത്തിൽ പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെയും തെളിവുകൾ ശേഖരിച്ച ഫോറിൻസിക് വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ തേടിയ ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടി.
പെട്ടെന്നുള്ള പ്രകോപനവും കുട്ടിയോടു നിരന്തര ദേഷ്യവുമാണ് കൃത്യത്തിനു പ്രരിപ്പിച്ചതെന്നാണ് ആതിര മൊഴി നൽകിയത്. എന്നാൽ ഇത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ആതിരെ കുട്ടിയെ സംരക്ഷിക്കാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്ന് ബിസ്ക്കറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഭർത്താവ് ഷാരോൺ മാസങ്ങളോളം വീട്ടിൽത്തന്നെ തങ്ങിയിരുന്നു. അടുത്തിടെയാണ് ഇയാൾ അരൂരിലെ ചെമ്മീൻ കമ്പനിയിൽ ജോലിക്കു പോയിത്തുടങ്ങിയത്. കുട്ടിയെ ശ്രദ്ധിക്കാത്തതിന് ഷാരോൺ ആതിരയുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു.