മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവെയ്ലയൻസ് സ്ക്വാഡുകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 18,45,000 ലക്ഷം രൂപ പിടിച്ചെടുത്തു. ജില്ലയിലെ 16 മണ്ഡലങ്ങളിലായി നടത്തിയ പരിശോധനയിൽ ഏഴു മണ്ഡലങ്ങളിൽ നിന്നാണ് പണം പിടികൂടിയത്. മഞ്ചേരി, തവനൂർ, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂർ, തിരൂർ മണ്ഡലങ്ങളിലായി സ്റ്റാറ്റിക് സർവെയ്ലൻസ് സ്ക്വാഡ് 14,96,500 ലക്ഷം രൂപയും, ഫ്ളയിംഗ് സ്ക്വാഡ് 348500 രൂപയും പിടിച്ചെടുത്തു.
പറപ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉഷയുടെയും കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബു ഫൈസലിന്റെയും നേതൃത്വത്തിൽ വേങ്ങര മണ്ഡലത്തിലാണ് ഫ്ളയിംഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഏറ്റവും കൂടുതൽ അനധികൃത പണം പിടിച്ചെടുത്തത്. 2,22,500 രൂപയാണ് പിടിച്ചെടുത്തത്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയറാം നായിക്കിന്റെയും തിരൂർ സ്പെഷ്യൽ തഹസിൽദാർ കെ.വി ഗീതയുടെയും നേതൃത്വത്തിൽ മലപ്പുറം മണ്ഡലത്തിൽ നിന്നാണ് സ്റ്റാറ്റിക് സർവെയ്ലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത്. 8,29,000 ലക്ഷം രൂപ.
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി എത്തുന്ന പണം, മദ്യം, ഉപഹാരം തുടങ്ങിയവയുടെ കുത്തൊഴുക്ക് തടയാൻ ജില്ലയിലെ 16 മണ്ഡലങ്ങളിലായി മൂന്ന് ടീം വീതമുള്ള 48 സ്റ്റാറ്റിക് സർവെയ്ലൻസ് ടീമുകളും 48 ഫ്ളയിംഗ് സ്ക്വാഡുകളും രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ജില്ലയിലെ പ്രധാന ചെക്ക്പോസ്റ്റുകളിലും പ്രധാന റോഡുകൾ കേന്ദ്രീകരിച്ചും സംഘം പരിശോധന കൂടുതൽ ശക്തമാക്കും.