മലപ്പുറം: മദ്യ നിരോധനത്തെ അനുകൂലിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്ന് കേരള മദ്യ നിരോധന സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന മദ്യനയം ഇപ്പോഴത്തെ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ മദ്യ നിരോധന ഉത്തരവുകളെല്ലാം അട്ടിമറിച്ചു. മദ്യനിരോധന സമിതിയുടെ ഒരുസമരത്തെയും സർക്കാർ പരിഗണിച്ചിട്ടില്ല. ഇത്തരം സമരങ്ങൾ പരിഗണിച്ചതും ചെറിയ രീതിയിലെങ്കിലും മദ്യത്തിന്റെ ചില വശങ്ങൾ നിരോധിച്ചതും മുൻ സർക്കാരാണ്. മിക്ക കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും പിന്നിൽ മദ്യമാണ്. ഇതു നിരോധിക്കും വരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോവുമെന്ന് സമിതി ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, കെ. അലവിക്കുട്ടി ബാഖവി, മുളക്കൽ മുഹമ്മദലി, പി.കെ. ഖജീദ, മുഹമ്മദ് റാഫി എന്നിവർ അറിയിച്ചു.