modification

തിരുവല്ല: അനധികൃത കൈയേറ്റവും മാലിന്യവും കാരണം വീർപ്പുമുട്ടിയ കോലറയാറിന്റെ പുനരുജ്ജീവന പ്രവർത്തികൾക്ക് തുടക്കമായി. കടപ്ര - നിരണം പഞ്ചായത്തുകളിലൂടെ ഒഴുകി കൊണ്ടിരുന്ന കോലറയാറിന്റെ നിരണം തേവേരി ഭാഗത്താണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഏകദേശം 13 കിലോമീറ്റർ നീളമുള്ള ഈ ജലാശയം പമ്പാ നദിയുടെ കൈവഴിയാണ്. ആറിന്റെ പുനരുജ്ജീവനത്തിനു വേണ്ടി വർഷങ്ങളായുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ തുടക്കമിട്ടത്. കോളറയാറിന്റെ സമഗ്രമായ പുനരുജ്ജീവനം ലക്ഷ്യമിട്ട് 3 .6 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തുടക്കമിട്ടത്. ആറിന്റെ ഇരു വശങ്ങളിലും കൈയേറിയ ഭൂമികൾ സർവ്വേ നടത്തി അളന്നു തിരിച്ചു പിടിച്ചു. ഇപ്പോൾ ആഴവും വീതിയും കൂട്ടുന്ന ജോലികളാണ് തുടങ്ങിയത്. ഒന്നാം ഘട്ടത്തിൽ ഇത്രയും പ്രവർത്തനങ്ങൾ പൂർത്തിയാക്കും. കടവുകളും തറകളും കെട്ടുന്ന ജോലികളും സംരക്ഷണ ഭിത്തി നിർമ്മാണവും രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കും. കോലറയാറിനു നല്ല വീതിയും ആഴവും ഉണ്ടായിരുന്ന കാലത്ത് പുളിക്കീഴ് ഷുഗർ ഫാക്ടറിയിലേക്ക് ആവശ്യമായ കരിമ്പും മറ്റും സാധനങ്ങളും എത്തിച്ചു കൊണ്ടിരുന്നത് ഇതുവഴിയായിരുന്നു. എന്നാൽ വ്യാപകമായ കൈയേറ്റം ഇതിന്റെ നീരുറവകളെ നശിപ്പിച്ചു. ആറിന് കുറുകെ അശാസ്ത്രീയമായ നിർമ്മാണങ്ങളും ഉണ്ടായി. ഇത്തരത്തിൽ നിർമ്മിച്ചിരുന്ന ആലാത്ത്കടവ് പാലം പൊളിച്ചു നീക്കി കഴിഞ്ഞു. ഇവിടെ പുതിയ പാലം നിർമ്മിക്കുന്ന ജോലികളും തുടങ്ങിയിട്ടുണ്ട്. കോലറയാർ പുനരുജ്ജീവിക്കുന്നതോടെ വേനലിലും നാട്ടുകാർക്ക് ജലസമൃദ്ധി ഉപയോഗപ്പെടുത്താം.

കോലറയാറിന്റെ ദുസ്ഥിതി മാറ്റിയെടുക്കുന്ന പുനരുജ്ജീവന പദ്ധതി ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാകും.

ലതാ പ്രസാദ്

നിരണം പഞ്ചായത്ത് പ്രസിഡന്റ്