k-surendran

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രനെതിരെ ശബരിമല സമരവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകൾ. മോഷണം മുതൽ വധശ്രമം വരെയുണ്ട് ഇവയിൽ. പൊതുമുതൽ നശിപ്പിക്കൽ, കലാപമുണ്ടാക്കൽ, വീട് തകർക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, തീവയ്പ്, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ആരാധനാലയം തകർക്കൽ, പൊതുഗതാഗതം നശിപ്പിക്കൽ തുടങ്ങിയവയാണ് മറ്റ് കുറ്റങ്ങൾ. മിക്ക കേസുകളിലും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച എഫ്.എെ.ആറിൽ പറയുന്നു.

തീവയ്പിന് ആലപ്പുഴ ജില്ലയിലെ രാമങ്കരി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലും മോഷണക്കേസിൽ തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലും പൊലീസ് എഫ്.എെ.ആർ സമർപ്പിച്ചിട്ടുണ്ട്. കെ. സുരേന്ദ്രൻ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അദ്ദേഹത്തിനെതിരെ ഇരുപത് കേസുകളാണുണ്ടായിരുന്നത്. പിന്നീട് 220 കേസുകൾ വേറെയുമുണ്ടെന്ന വിവരം ബി.ജെ.പി കേന്ദ്രങ്ങൾക്കു ലഭിച്ചു. ഇതുംകൂടി ഉൾപ്പെടുത്തി സുരേന്ദ്രനു വേണ്ടി രണ്ടു സെറ്റ് നാമനിർദ്ദേശ പത്രികകൾ പുതുക്കി നൽകിയിട്ടുണ്ട്. യുവതികളായ ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയ ജനുവരി രണ്ടിനു നടന്ന ഹർത്താലിലെ അക്രമങ്ങളുടെ പേരിലാണ് സുരേന്ദ്രനെതിരെ 220 കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. ശബരിമല സമരത്തിന്റെ പേരിൽ സുരേന്ദ്രനെതിരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കൊല്ലം ജില്ലയിലാണ്, 68. ആലപ്പുഴയിൽ 55ഉം പത്തനംതിട്ടയിൽ 31ഉം കേസുകൾ.

സ്ഥാനാർത്ഥികൾ തങ്ങൾക്കെതിരായ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പത്രപ്പരസ്യത്തിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്ന സുപ്രീംകോടതി വിധിയനുസരിച്ച് കെ. സുരേന്ദ്രൻ കേസുകളുടെ വിവരം പുറത്തുവിട്ടു. 240 കേസുകളുടെ വിവരങ്ങൾ ചേർക്കാൻ പത്രങ്ങളുടെ നാല് പേജുകൾ വേണ്ടിവന്നു. കേസുകളുടെ ജില്ല തിരിച്ചുളള കണക്ക് തിരുവനന്തപുരം (5), കൊല്ലം (68), പത്തനംതിട്ട (31), ആലപ്പുഴ (55), കോട്ടയം (8), ഇടുക്കി (16), എറണാകുളം (12), തൃശൂർ (6), പാലക്കാട് (1), മലപ്പുറം (1), കോഴിക്കോട് (2) , കണ്ണൂർ (1), വയനാട് (1), കാസർകോട് (33).