തിരുവല്ല: നിയോജക മണ്ഡലത്തിൽ ഫ്‌ളയിംഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 4,52,900 രൂപയും 75,820 രൂപ മൂല്യമുള്ള യു എസ് ഡോളറും പിടിച്ചെടുത്തു. പുളിക്കീഴ് ബ്ലോക്ക് ഓഫീസിനു സമീപം നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. മുനിസിപ്പൽ സെക്രട്ടറി എസ്.ബിജു, സി.പി.ഒ ശിവപ്രസാദ്, ഷിബു ഡാനിയേൽ, കെ.എസ്. സുരേഷ് എന്നിവർ അടങ്ങുന്ന ഫ്‌ളയിംഗ് സ്ക്വാഡ് ആണ് പണം പിടികൂടിയത്. മാന്നാർ സ്വദേശി കോശി ടി. ഫിലിപ്പിൽ നിന്നാണ് പണം പിടിച്ചെടുത്തത്. പണം തിരുവല്ല ട്രഷറിയിലേക്ക് കൈമാറും.
അനധികൃത മദ്യക്കടത്ത്, പണ വിതരണം തുടങ്ങിയവ തടയുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം ഫ്‌ളയിംഗ് സ്ക്വാഡുകളെ നിയോഗിച്ചിട്ടുള്ളത്. കളക്ടറേറ്റിൽ ഇതിനോട് അനുബന്ധിച്ച് 24 മണിക്കൂറും കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. എല്ലാ നിയോജകമണ്ഡലങ്ങളിലും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് (ഒന്ന് വീതം), ഫ്ളൈയിംഗ് സ്ക്വാഡ് (മൂന്ന് വീതം), സ്റ്റാറ്റിക്സ് സർവെയിലൻസ് സ്ക്വാഡ് (മൂന്ന് വീതം), വീഡിയോ സർവെയിലൻസ് സ്ക്വാഡ് (ഒന്ന് വീതം), വീഡിയോ വ്യൂവിംഗ് സ്ക്വാഡ് (ഒന്ന് വീതം) എന്നിങ്ങനെയാണ് സ്ക്വാഡുകളുടെ വിന്യാസം. കൂടുതൽ പണവുമായി യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൈവശം വയ്ക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ പി.ബി.നൂഹ് അറിയിച്ചു.