paalam
പാലം

കോന്നി: അശാസ്ത്രീയ നിർമാണത്തിൽ അപകടക്കെണിയൊരുക്കി അട്ടച്ചാക്കൽ പാലം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗതാഗതം സുഗമമാക്കാൻ വീതി കൂട്ടി പാലം പുനർനിർമ്മിച്ചെങ്കിലും അപകട ഭീഷണി ഒഴിയുന്നതേയില്ല. കോന്നി- വെട്ടൂർ റോഡിൽ അട്ടച്ചാക്കൽ അയ്യപ്പമണ്ഡപത്തിന് സമീപം ചെങ്ങറത്തോടിന് കുറുകെയുള്ള പാലമാണ് അപകടക്കെണിയാകുന്നത്. നിലവിലുണ്ടായിരുന്ന പാലത്തിന്റെ ഒരു വശത്ത് മാത്രമാണ് വീതി വർദ്ധിപ്പിച്ചത്. ഇതനുസരിച്ച് റോഡിന്റെ ദിശ മാ​റ്റാത്തതും പാലത്തിന്റെ പുതിയ ഭാഗവും റോഡും തമ്മിലുള്ള ഉയര വ്യത്യാസവുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.

വെട്ടിത്തിരിക്കുന്നത് അപകടത്തിലേക്ക്

വേഗത്തിലെത്തുന്ന വാഹനങ്ങൾ പാലത്തിന്റെ അടുത്തെത്തുമ്പോൾ നിരപ്പ് വ്യത്യാസം മനസിലാക്കി വെട്ടിത്തിരിക്കുന്നതാണ് പലപ്പോഴും അപകടങ്ങളുടെ പ്രധാന കാരണം. നാല് വർഷം മുമ്പാണ് റോഡ് പുന:രുദ്ധാരണത്തിന്റെ ഭാഗമായി പാലത്തിന്റെ വീതി വർദ്ധിപ്പിച്ചത്. അപകട സാദ്ധ്യത പൊതുമരാമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

വീതി കൂടിയെങ്കിലും ഫലത്തിൽ പ്രയോജനമില്ല

നൂറു വർഷത്തോളം പഴക്കമുള്ള പാലത്തിന് ബലക്ഷയമില്ലെന്ന് കണ്ടെത്തിയതിനാൽ ഒരു ഭാഗത്ത് വീതി കൂട്ടി പുതിയ നിർമ്മിതി നടത്തുകയായിരുന്നു. ഏറെ ഇടുങ്ങിയ പഴയപാലത്തിന് വീതി കൂടിയെങ്കിലും ഫലത്തിൽ പ്രയോജനം ഇല്ലാത്ത സ്ഥിതിയാണ്. പാലത്തിൽ കൂടി ടെലിഫോൺ കേബിളുകൾ കടന്നു പോകുന്ന പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതും ഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുന്നു. കോന്നി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആഞ്ഞിലികുന്ന് ഇറക്കം ഇറങ്ങി കൊടും വളവ് തിരിഞ്ഞാണ് പാലത്തിലേക്ക് പ്രവേശിക്കുന്നത്.

മെഡിക്കൽ കോളേജിലേക്കുള്ള ബൈ റോഡ്

നിർദ്ദിഷ്ട കോന്നി സർക്കാർ മെഡിക്കൽ കോളേജിലേക്കും കേന്ദ്രീയ വിദ്യാലയത്തിലേക്കും കുമ്പഴയിൽ നിന്നും നേരിട്ടെത്താനുള്ള പ്രധാന ബൈ റോഡാണ് ഇത്. റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് നവീകരിച്ചിട്ടുമുണ്ട്. ഇതോടെ നിരവധി വാഹനങ്ങളാണ് ദൈനംദിനം ഈ റോഡിലൂടെ പോകുന്നത്. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നെടുമ്പാറയിൽ പുരോഗതിയിലാണ്. ഇതിന് സമീപം തന്നെയാണ് കേന്ദ്രീയ വിദ്യാലയത്തിനും സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ രണ്ട് പദ്ധതികൾ കൂടി മുന്നിൽ കണ്ടാണ് പാലത്തിന് വീതി കൂട്ടിയതും റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തതും.