പത്തനംതിട്ട: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടിലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ന്യൂനമർദം രൂപപ്പെടാനും അടുത്ത 36 മണിക്കൂറിൽ അതൊരു തീവ്ര ന്യൂനമർദമായി പരിണമിക്കാനുമുള്ള സാദ്ധ്യത ഏറെയാണെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുള്ള ന്യൂനമർദം തമിഴ്നാട് തീരത്ത് നാശം വിതക്കാനുള്ള സാദ്ധ്യതയുണ്ട്. കേരളത്തിലും കർണാടക തീരത്തും ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഏപ്രിൽ 30, മെയ് 1 തീയതികളിൽ കേരളത്തിൽ പലയിടത്തും ശക്തമായ മഴയുണ്ടാകും. ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റ് (മണിക്കൂറിൽ 30 - 40 കി.മീ മുതൽ ചില സമയങ്ങളിൽ 50 കി.മീ വരെ വേഗത്തിൽ) വീശുവാൻ സാദ്ധ്യത ഉണ്ട്.
ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൽ പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്കു കാരണമാകാൻ സാദ്ധ്യതയുള്ളതിനാൽ ജില്ല ഭരണകൂടം പൊതുജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഇടിമിന്നൽ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോൺ ഉപയോഗിക്കാതിരിക്കുക
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല. തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കുക. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേഴ്വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണമ്പോൾ തുറസായ സ്ഥലത്തെക്ക് പോകരുത്.

ഉരുൾ പൊട്ടൽ

ഉരുൾ പൊട്ടൽ സാദ്ധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7പി. എം. 7 എ. എം. ) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണം. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിറുത്തരുത്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകരുത്. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളോ മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകളോ ശ്രദ്ധിക്കുക.
ഇത് സംബന്ധിച്ച് വിവരങ്ങൾ അറിയാനും അറിയിക്കാനും കളക്‌ട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വിവരങ്ങൾ അറിയുവാനും അറിയിക്കുവാനും ഫോൺ: 0468 2222515/ 0468 2322515/ 807880891.