കൊല്ലം: സംസ്ഥാനത്ത് സർവീസ് വോട്ട് ചെയ്യുന്നത് 53299 വോട്ടർമാർ. സൈനിക- അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് സർവീസ് വോട്ട് ചെയ്യാൻ അവസരം. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ ഇവർക്കുള്ള ബാലറ്റുകളും അനുബന്ധ പേപ്പറുകളും ഇലക്ട്രോണിക് മാദ്ധ്യമം വഴി അയച്ചു. വോട്ടർമാർ ഈ മാസം 16ന് മുൻപായി ഇത് ഡൗൺലോഡ് ചെയ്ത് അതാത് വകുപ്പ്തല മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകണം. തപാൽ മാർഗ്ഗമാണ് ഇത് അയച്ചുകൊടുക്കേണ്ടത്. തപാൽ ചെലവ് നൽകേണ്ടതില്ല.
16ന് ശേഷം ഡൗൺലോഡ് ചെയ്യുന്ന ബാലറ്റുകൾ സ്വീകരിക്കാൻ കഴിയില്ല. വോട്ടെണ്ണുമ്പോൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർ നൽകുന്ന പോസ്റ്റൽ വോട്ടുകൾക്കൊപ്പമുള്ള കൗണ്ടറിലാണ് പ്രത്യേകമായി സർവീസ് വോട്ടുകൾ എണ്ണുന്നത്.
മാവേലിക്കര മുന്നിൽ,
പിന്നിൽ പൊന്നാനി
സംസ്ഥാനത്ത് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സർവീസ് വോട്ടർമാർ. 7035 പേരാണ് ഇവിടുള്ളത്. പൊന്നാനിയിലാണ് കുറവ്. അവിടെ 395 പേർക്കാണ് വോട്ടുള്ളത്.
മാവേലിക്കര...... 7035
പൊന്നാനി.........395
കാസർകോട് .....3110
കണ്ണൂർ ...............4406
വടകര ...............2676
വയനാട് ...........1860
കോഴിക്കോട്.... 2669
മലപ്പുറം.............. 666
പാലക്കാട് .........2328
ആലത്തൂർ........2322
തൃശൂർ................ 711
ചാലക്കുടി .........721
എറണാകുളം.... 638
ഇടുക്കി ..............933
കോട്ടയം........... 1322
ആലപ്പുഴ...........5296
പത്തനംതിട്ട.....4154
കൊല്ലം .............4084
ആറ്റിങ്ങൽ........ 4069
തിരുവനന്തപുരം.. 3904
ആദ്യവോട്ട് അരുണാചലിൽ
2019 ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വോട്ട് അരുണാചൽ പ്രദേശിലാണ് രേഖപ്പെടുത്തിയത്. ഇൻഡോ- തിബറ്റൻ ബോർഡർ പൊലീസ് തലവൻ ഡി.ഐ.ജി സുധാകർ നടരാജനാണ് രാജ്യത്തെ ആദ്യ സർവീസ് വോട്ട് ചെയ്തത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമായതിനാൽ സർവീസ് വോട്ട് രേഖപ്പെടുത്താനും ഇവർക്ക് ആദ്യ അവസരമൊരുങ്ങി.