തൃശൂർ : സിവിൽ സർവീസ് പരീക്ഷയിൽ 29-ാം റാങ്ക് നേടിയ ആലുവ കടുങ്ങല്ലൂർ പ്രസന്നനിലയത്തിൽ ശ്രീലക്ഷ്മി സന്തോഷ വാർത്ത അറിഞ്ഞത് കൂട്ടുകാരിയുടെ വീട്ടിൽ വച്ചാണ്. തൃശൂരിനടുത്ത് തിരൂരിലുള്ള മീര എന്ന കൂട്ടുകാരിയുടെ അടുത്ത് ഇന്നലെ വൈകിട്ടാണെത്തിയത്. അവിടെ വച്ചാണ് റാങ്ക് വിവരം അറിഞ്ഞതെന്ന് ശ്രീലക്ഷ്മി കേരള കൗമുദിയോട് പറഞ്ഞു. ഇന്ന് വീട്ടിലേക്ക് തിരിച്ചു പോകും. അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം നേടിയത്. റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥരായ രാമചന്ദ്രന്റെയും കലാദേവിയുടെയും മകളാണ്. സഹോദരി വിദ്യ തിരൂർ മലയാളം സർവകലാശാലയിൽ അസി. പ്രൊഫസറാണ്. ആലുവ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കളമശേരി ഗവ. സ്‌കൂളിൽ പ്ലസ്ടു കഴിഞ്ഞ് ചെന്നൈയിൽ നിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്. ബ്രിട്ടനിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.