എടക്കഴിയൂർ അഫയൻസ് ബീച്ചിൽ ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലം
ചാവക്കാട്: എടക്കഴിയൂർ തെക്കേ മദ്രസ അഫയൻസ് ബീച്ചിൽ ഭീമൻ തിമിംഗലം ചത്ത് കരയ്ക്കടിഞ്ഞു. 25 അടിയോളം നീളവും 15 അടി വീതിയുമുള്ള തിമിംഗലത്തിന് 10 ടൺ ഭാരം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അഫയൻസ് ബീച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. ബലിയൻ എന്ന വിഭാഗത്തിൽപ്പെട്ട തിമിംഗലമാണ് കരയ്ക്കടിഞ്ഞതെന്ന് ഗ്രീൻഹാബിറ്റാറ്റിന്റെ സമുദ്രശാസ്ത്രജ്ഞനായ ഡോ.സുജിത് സുന്ദരം പറഞ്ഞു. കൂട്ടമായി സഞ്ചരിക്കുന്ന ക്രില്ലകളും ഷ്രിപുകളുമാണ് പ്രധാന ഭക്ഷണം. കടലിലെ അപകടത്തിൽപ്പെട്ട് ചത്തതായിരിക്കാം, തിമിംഗലവേട്ട ഇന്ത്യയിൽ നിരോധിച്ചതിനാലാണ് ഇങ്ങനെയൊരു നിഗമനത്തിലെത്താൻ കാരണം. ജഡത്തിന് മൂന്നാഴ്ചയിലേറെ പഴക്കമുണ്ട്. കാറ്റിന്റെ ഗതി കരയിലേക്കായതിനാലാണ് കരക്കടിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വിവരമറിഞ്ഞ് നിരവധി പേരാണ് കടൽത്തീരത്തെത്തുന്നത്. സംരക്ഷിത ലിസ്റ്റിൽ ഉൾപ്പെട്ട ജീവിയാണ് ബലിയിൻ തിമിംഗലം.