തൃശൂർ: ഓലപ്പടക്കം പൊട്ടിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം ആൻഡ് എക്സ്‌പ്ളൊസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) നടപടികൾ തൃശൂർ പൂരം വെടിക്കെട്ടിനെ ആശങ്കയിലാക്കുന്നു. പൂരത്തിന് പൊട്ടിക്കാനുള്ള വെടിക്കെട്ട് സാമഗ്രികൾ ശിവകാശിയിലെ ലബോറട്ടറിയിൽ ഹാജരാക്കിയപ്പോൾ സാങ്കേതിക വശം ചൂണ്ടിക്കാട്ടി ഓലപ്പടക്കം പൊട്ടിക്കുന്നതിന് അനുമതി നൽകാൻ പെസോ വിസമ്മതിച്ചു.

വെടിക്കെട്ട് കഴിഞ്ഞ വർഷത്തേത് പോലെ നടത്താൻ സുപ്രീം കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് ദേവസ്വം പരിശോധനയ്ക്കായി ഓലപ്പടക്ക മാല, ഗുണ്ട്, കുഴിമിന്നൽ, അമിട്ട് എന്നിവ ഹാജരാക്കിയത്. ഇതിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് പെസോ വിലക്കി. തുടക്കം മുതൽ ഒടുക്കം കൂട്ടപ്പൊരിച്ചിൽ വരെ വെടിക്കെട്ടിന്റെ പൊലിമയ്ക്ക് മാല ഓലപ്പടക്കം അനിവാര്യമാണ്. മാലപ്പടക്കമില്ലാതെ വെടിക്കെട്ട് പൊലിമയോടെ നടത്താൻ കഴിയില്ലെന്നതിനാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം. 2018 ഒക്ടോബർ 28ലെ സുപ്രീം കോടതി വിധിയാണ് ഓലപ്പടക്കം നിഷേധിക്കാനുള്ള കാരണമായി പെസോ ചീഫ് കൺട്രോളർ വിശദീകരിക്കുന്നത്.

ദീപാവലിയോട് അനുബന്ധിച്ച് ഡൽഹിയിൽ വ്യാപകമായി ഓലപ്പടക്കം പൊട്ടിക്കാറുണ്ട്. ഇതിന്റെ അവശിഷ്ടവും മറ്റും പരിസ്ഥിതിക്ക് ദോഷമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ചിലർ കോടതിയെ സമീപിച്ചതോടെയാണ് ഓലപ്പടക്കം നിരോധിച്ചത്. വീടുകളിൽ ഓലപ്പടക്കം പൊട്ടിക്കുന്നതിനാണ് യഥാർത്ഥത്തിൽ ഈ നിരോധനമെന്നും പ്രദർശന വെടിക്കെട്ടുകളെക്കുറിച്ച് സുപ്രിംകോടതി ഉത്തരവിൽ പരാമർശമില്ലെന്നുമാണ് ദേവസ്വങ്ങളുടെ നിലപാട്. സുപ്രീം കോടതിയിൽ ദേവസ്വം സമർപ്പിച്ച ഹർജിയിൽ പാരമ്പര്യം കണക്കിലെടുത്താണ് മുൻവർഷങ്ങളിലേത് പോലെ വെടിക്കെട്ട് നടത്താൻ സുപ്രീംകോടതി അനുമതി നൽകിയത്. പെസോ ചീഫ് കൺട്രോളറുടെ നടപടി നീതീകരിക്കാനാവില്ലെന്നതാണ് ദേവസ്വങ്ങളുടെ നിലപാട്...