തിമിംഗലം ചത്ത് തീരത്തടിഞ്ഞപ്പോൾ ഇത്രയും ക്രൂരത ആരും പ്രതീക്ഷിച്ചില്ല. തിമിംഗലത്തിന്റെ മരണത്തിന് ഇടയാക്കിയ ആ കൊലയാളി, പ്ളാസ്റ്റിക്കായിരുന്നു. 15 അടി നീളമൂള്ള കൂറ്റൻ തിമിംഗലത്തിന്റെ വയറിനുള്ളിൽ നിന്നും പുറത്തെടുത്തത് 40 കിലോ പ്ലാസ്റ്റിക്. ഫിലിപ്പീൻസ് ദ്വീപായ മിൻഡാനോവോയിലാണ് സംഭവം. പ്ലാസ്റ്റിക് കാരി ബാഗ് മുതൽ ചാക്കുവരെ കൂട്ടത്തിലുണ്ടായിരുന്നു. ചോര ഛർദ്ദിച്ചാണ് തിമിംഗലം ചത്തത് എന്നാണ് പരിശോധനയിൽ തെളിഞ്ഞത്. തെക്കു കിഴക്കൻ ഏഷ്യയിലെ കടലുകളിലാണ് ലോകത്ത് ഏറ്റവും കൂടുതൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത്. ഭക്ഷണമെന്ന് കരുതി പ്ലാസ്റ്റിക്കുകൾ കടൽ ജീവികൾ കഴിക്കാറുണ്ട്. പ്ലാസ്റ്റിക് അകത്തായാൽ പിന്നെ വിശപ്പുണ്ടാവില്ല. അങ്ങനെ അവ മരണത്തിന് കീഴടങ്ങും. ഫിലിപ്പീൻസിലെ ഡിബോൺ കളക്ടർ മ്യൂസിയം പത്ത് വർഷത്തിനിടെ പ്ളാസ്റ്റിക് വിഴുങ്ങി ചത്ത 57 തിമിംഗലങ്ങളെ പഠന വിധേയമാക്കിയിട്ടുണ്ട്.