crime

കോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂര ആക്രമണത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴു വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്ററി​ന്റെ സഹായത്തോടെ ജീവൻ നിലനിറുത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. മരുന്നുകളോട് ഇതുവരെ പ്രതികരിച്ച് തുടങ്ങിയിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണ്. രക്ത സമ്മർദ്ദം കുറഞ്ഞ നിലയിലെത്തിയത് വീണ്ടെടുക്കാനായിട്ടില്ല.

ഇടുക്കി ജില്ലാ കളക്ടർ ഇന്നലെ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി. റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആശുപത്രിയിലെത്തി ചികിത്സ സംബന്ധിച്ചുള്ള വിശദാംശങ്ങൾ വിലയിരുത്തും. സർക്കാർ നിയോഗിച്ച വിദഗ്ദ്ധ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശാനുസരണം മാത്രമാണ് വെന്റിലേറ്റർ മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുക്കൂ. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മെഡിക്കൽ ബോർഡ് കുട്ടിയുടെ ശരീരത്തിൽ പഴയതും പുതിയതുമായ ഇരുപതിലധികം മുറിവുകൾ കണ്ടെത്തിയിരുന്നു. പഴയ മുറിവുകളുടെ വിശദാംശങ്ങൾ കണ്ടെത്താൻ ഫോറൻസിക് വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഇന്ന് ഫോറൻസിക് വിദഗ്ദ്ധർ ആശുപത്രിയിലെത്തും.