ഇൻഡോർ: കഴിഞ്ഞ 30 വർഷമായി മദ്ധ്യപ്രദേശിലെ ഇൻഡോർ മണ്ഡലം അറിയപ്പെടുന്നത് സുമിത്രാ മഹാജന്റെ പേരിലാണ്. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ തവണ മത്സരിച്ചവരിൽ ഒരാളായ സുമിത്ര ഒരേ മണ്ഡലത്തിൽ നിന്നും ഒരേ പാർട്ടി ടിക്കറ്റിൽ എട്ടു തവണ വിജയിച്ചതിന് ലിംക ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയിട്ടുണ്ട്. ബി.ജെ.പിയുടെ ഏറ്റവും ശക്തയായ വനിതാ സാന്നിദ്ധ്യം. ഇപ്പോൾ ലോക്സഭാ സ്പീക്കർ. എന്നാൽ, അതൊന്നുമല്ല, ഇപ്പോൾ ചർച്ചാവിഷയം. ഇൻഡോറിൽ നിന്ന് ഇക്കുറി സുമിത്രയ്ക്ക് സീറ്റില്ലേ.. അഭ്യൂഹം പരക്കുകയാണ്.
കഴിഞ്ഞ ദിവസം ഇൻഡോറിൽ നടന്ന ബി.ജെ.പി പരിപാടിയിൽ നിന്നും സുമിത്ര വിട്ട് നിന്നിരുന്നു. സീറ്റ് നൽകാത്തതിന്റെ അതൃപ്തി കാരണമാണെന്നാണ് അതോടെ വാർത്തകൾ പ്രചരിച്ചത്. ഒടുവിൽ, മൗനംവെടിഞ്ഞ് സുമിത്രതന്നെ ഇതേക്കുറിച്ച് പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ഇതുവരെ താൻ പാർട്ടിയിൽ സ്ഥാനാർത്ഥി ടിക്കറ്റ് തേടി പോയിട്ടില്ലെന്നായിരുന്നു ആ പ്രതികരണം. ഒന്നുകൂടി അവർ കൂട്ടിച്ചേർത്തു: 'ബി.ജെ.പി നേതാക്കൾ മനസിൽ എന്തെങ്കിലും കണക്കുകൂട്ടിയിട്ടുണ്ടാവാം. അതുകൊണ്ടാവും സ്ഥാനാർത്ഥിത്വം വൈകുന്നത്'.
ഇക്കുറി എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് സ്ഥാനാർത്ഥി ടിക്കറ്റ് നൽകാത്തത് ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് 75 വയസുള്ള സുമിത്ര മഹാജനും ടിക്കറ്റില്ലേയെന്ന സംശയം ചില കോണുകളിൽ നിന്നുയർന്നത്. 'ഞാൻ ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 1989ലാണ്. അന്നു മുതൽ ഇന്നുവരെ തനിക്ക് സ്ഥാനാർത്ഥിത്വം നൽകിയത് പാർട്ടിയുടെ സ്വന്തം ഇഷ്‌ടപ്രകാരമാണ്. ഒരിക്കലും ഞാൻ അതിനുവേണ്ടി ആവശ്യപ്പെട്ടിട്ടില്ല..' സുമിത്ര മഹാജൻ പറഞ്ഞു.
'മദ്ധ്യപ്രദേശിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഇൻഡോർ എന്ന വലിയ നഗരത്തിൽ ആര് സ്ഥാനാർത്ഥിയാകണം എന്നു നിശ്ചയിക്കേണ്ടത് പാർട്ടി തന്നെയാണ്. പാർട്ടി നേതാക്കളുടെ മനസിൽ എന്തെങ്കിലും കാണും. അവർ ഇതേപ്പറ്റി പ്രതികരിക്കാത്തപക്ഷം തനിക്ക് ഒന്നും പറയാനാകില്ല. പാർട്ടി വക്താക്കളോട് ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാനോ ഇൻഡോറിലെ സ്ഥാനാർത്ഥിത്വം വൈകുന്നതിന്റെ കാരണം തേടി പോകാനോ താനില്ല. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാർട്ടി സ്വീകരിക്കും. സ്ഥാനാർത്ഥികളായി മറ്റു നേതാക്കളുടെ പേര് ആലോചിക്കുന്നതിൽ യാതൊരു തെറ്റുമില്ല. അത് തികച്ചും സ്വാഭാവികവും നല്ല തീരുമാനവുമാണ്. മാത്രമല്ല, അതിനർത്ഥം പാർട്ടിയിൽ ശക്തരായ ഒരുപാട് അംഗങ്ങൾ ഉണ്ട് എന്നത് കൂടിയാണ്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നയാൾ തീർച്ചയായും വിജയിക്കും. മറ്റാരെയെങ്കിലും പരിഗണിച്ചാലും അഭിമാനമേ ഉള്ളൂ. കാരണം ഞാൻ പാർട്ടിയുടെ ഭാഗമാണ്. തിരഞ്ഞെടുപ്പ് ഒരു വ്യക്തിയുടെ പോരാട്ടമല്ല. മറിച്ച് ഒരു പാർട്ടിയുടെ പോരാട്ടമാണ്. ഓരോ സ്ഥാനാർത്ഥിയും ആ പോരാട്ടത്തിൽ പാർട്ടിയെ സഹായിക്കും. ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം വൻ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കുക എന്നതാണ്- സുമിത്ര പറയുന്നു.
അതേസമയം, 30 വർഷമായി ഇൻഡോറിൽ ചെയ്തിട്ടുള്ള വികസന പ്രവർത്തനങ്ങളുടെയും ലഭിച്ച ജനപ്രീതിയുടെയും അടിസ്ഥാനത്തിൽ ഇത്തവണയും സുമിത്ര തന്നെയായിരിക്കും സ്ഥാനാർത്ഥിയെന്നാണ് ഒടുവിൽ പറഞ്ഞുകേൾക്കുന്നത്.