കാട്ടാക്കട: കടലാമയെ കൊന്ന് ഇറച്ചിയാക്കിയ റിട്ട. പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര പെരുമ്പഴുതൂർ ആലംപൊറ്റ അശ്വതി ഭവനിൽ മുരളീധരൻ (52),​ പെരുമ്പഴുതൂർ പാറ വിളാകത്ത് കുളത്തിൻകര പുത്തൻവീട്ടിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ സുകുമാരൻ (58) എന്നിവരെയാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസറും സംഘവും അറസ്റ്റുചെയ്‌തത്. ഇവർക്കെതിരെ കേസെടുത്തു. മുരളീധരന്റെ വീട്ടിൽ കടലാമയെ കൊന്ന് ഇറച്ചിയാക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവാഴ്ച പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫീസർ ആർ. വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 17കിലോയോളം തൂക്കമുള്ള ആമയുടെ ഇറച്ചിയും മറ്റു അവശിഷ്ടങ്ങളും സംഘം കണ്ടെടുത്തു. കടലാമയെ മത്സ്യ വില്പനക്കാരിൽ നിന്നും വാങ്ങിയതാണെന്നും ഔഷധ ഗുണമുള്ളതു കൊണ്ടാണ് പാചകം ചെയ്യാൻ ശ്രമിച്ചതെന്നും പിടിയിലായവർ മൊഴി നൽകിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഉരഗ വർഗത്തിൽപ്പെട്ട ജീവിയാണ് കടലാമ. ഇതിനെ അനധികൃതമായി വേട്ടയാടുകയോ കൊല്ലുകയോ മുട്ടകൾ ശേഖരിക്കുകയോ ഇവ വില്പന നടത്തുന്നതോ വന്യജീവി നിയമപ്രകാരം കുറ്റകൃത്യമാണ്. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. വില്പന നടത്തിയവരെക്കുറിച്ചു അന്വേഷണം നടത്തുമെന്നും അവർക്കെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു .സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എം. ഗംഗാധരൻ കാണി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നസീർ, ട്രൈബൽ വാച്ചർ ആർ. ശശിക്കുട്ടൻ, ഫോറസ്റ്റ് വാച്ചർ ജെ. വരദരാജൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.