മലപ്പുറം: തിരഞ്ഞെടുപ്പ് മാപിനിയിൽ മലപ്പുറത്ത് ഇക്കുറി കൊടുംചൂടാണ്. ഈ ചൂടിനെ കടത്തിവെട്ടി വിജയത്തിന്റെ കുളിർമഴ പെയ്യിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും. മുസ്ളിം ലീഗിന്റെ അമരക്കാരൻ പി.കെ.കുഞ്ഞാലിക്കുട്ടിയും എസ്.എഫ്.ഐയുടെ പോരാട്ട വീര്യങ്ങൾക്ക് ദേശീയതലത്തിൽ കരുത്തു പകരുന്ന വി.പി.സാനുവുമാണ് നേർക്കുനേർ. തലമുറകൾ തമ്മിലുള്ള പോരാട്ടം! എൻ.ഡി.എ സ്ഥാനാർത്ഥിയായി ഉണ്ണിക്കൃഷ്ണനും എസ്.ഡി.പി.ഐയ്ക്കായി സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസിയും പി.ഡി.പിക്കായി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറും രംഗത്തുണ്ട്. ലീഗിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മലപ്പുറത്ത് ഇക്കുറിയും വിജയം സുനിശ്ചിതമെന്ന് യു.ഡി.എഫ് ഉറപ്പിക്കുന്നു. എന്നാൽ, വി.പി. സാനുവെന്ന യുവത്വത്തിന്റെ ചുറുചുറുക്കിലൂടെ അത്ഭുതം സൃഷ്ടിക്കാനാവുമെന്ന് എൽ.ഡി.എഫും വിശ്വസിക്കുന്നു. പോരാട്ടം കടുക്കുമ്പോൾ പ്രവചനം അസാദ്ധ്യം.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് മുഖവുര വേണ്ട. ലീഗിന്റെ ദേശീയ മുഖമെന്നതിനെക്കാൾ തനി നാട്ടുകാരൻ. യു.ഡി.എഫ് രാഷ്ട്രീയത്തിലെ ചാണക്യൻ കളത്തിലിറങ്ങുമ്പോൾ രണ്ടു ലക്ഷത്തിൽ കുറഞ്ഞ ഭൂരിപക്ഷം ലീഗിന്റെ മനസിലില്ല. 2014ൽ ഇ.അഹമ്മദിന് സംസ്ഥാനത്തെ റെക്കാഡ് ഭൂരിപക്ഷമായ 1.94 ലക്ഷം സമ്മാനിച്ച മണ്ഡലമാണ്. അഹമ്മദിന്റെ മരണത്തെ തുടർന്ന് 2017ൽ വന്ന ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കു കിട്ടിയത് 1.71 ലക്ഷത്തിന്റെ ഭൂരിപക്ഷം. ഡി.വൈ.എഫ്.ഐ നേതാവ് എം.ബി.ഫൈസൽ ആയിരുന്നു എതിരാളി.
1991ൽ കുറ്റിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയോടു പരാജയപ്പെട്ട വി.പി. സക്കരിയയുടെ മകനാണ് വി.പി. സാനു. കുഞ്ഞാലിക്കുട്ടിക്കു കിട്ടിയതിന്റെ പകുതി വോട്ടാണ് അന്ന് ഇരുപത്തിയേഴുകാരനായിരുന്ന സക്കരിയയ്ക്കു കിട്ടിയത്. സാനുവിന് അന്ന് രണ്ടു വയസേയുള്ളൂ. ലീഗിലെ ഒറ്റയാനായി വിലസിയ പഴയ കുഞ്ഞാലിക്കുട്ടിയല്ല ഇന്നെന്നാണ് മകന്റെ പക്ഷം. മുത്തലാഖ് ബിൽ ചർച്ചാവേളയിൽ പാർലമെന്റിൽ ഹാജരാകാതിരുന്നത് ഉൾപ്പെടെ കുഞ്ഞാലിക്കുട്ടി അടുത്തിടെ അകപ്പെട്ട വിവാദങ്ങൾ വോട്ടർമാർ മറക്കില്ലെന്നാണ് സാനുവിന്റെ വിശ്വാസം.
ഫാസിസത്തിന് എതിരായ പ്രചാരണം തന്നെയാണ് ഇത്തവണയും കുഞ്ഞാലിക്കുട്ടിയുടെ ആയുധമെങ്കിലും അതിന്റെ സ്വീകാര്യത പണ്ടത്തെയത്രയില്ല. അത് വോട്ടിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷമെങ്കിൽ, സംവരണ വിഷയത്തിൽ ഇടത് എം.പിമാരുടെ നിലപാട്, അക്രമ രാഷ്ട്രീയം, മുത്തലാഖ് അടക്കം സാമുദായിക വിഷയങ്ങളിലെ വിരുദ്ധ നിലപാട് എന്നിവയുയർത്തിയാണ് ലീഗിന്റെ പ്രതിരോധം. വെല്ലുവിളികൾ മറികടക്കാൻ പ്രചാരണത്തിൽ പതിവിലും സജീവമാണ് കുഞ്ഞാലിക്കുട്ടി. അയലത്ത് രാഹുൽഗാന്ധിയുണ്ട് എന്നത് ഇത്തവണ ലീഗിന് കൂടുതൽ ആത്മവിശ്വാസമേകുന്ന ഘടകമാണ്.
ശക്തമായ പ്രചാരണമാണ് ഇടതു, വലതു മുന്നണികൾ മണ്ഡലത്തിൽ നടത്തുന്നത്. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും വീറും വാശിയുമേറെ. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ വി. ഉണ്ണികൃഷ്ണനും ശക്തമായ പോരാട്ടത്തിലാണ്.
2014 വോട്ട് നില
ഇ. അഹമ്മദ് (യു.ഡി.എഫ്) : 4,37,723
പി.കെ. സൈനബ (എൽ.ഡി.എഫ്) : 2,42,984
എൻ. ശ്രീപ്രകാശ് (ബി.ജെ.പി) : 64,705
ഇ. അഹമ്മദിന്റെ
ഭൂരിപക്ഷം: 1,94,739
2017 ഉപതിരഞ്ഞെടുപ്പ്
പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്) : 5,15,330
എം.ബി. ഫൈസൽ (എൽ.ഡി.എഫ്) : 3,44,307
എൻ. ശ്രീപ്രകാശ് (ബി.ജെ.പി) : 65,675
കുഞ്ഞാലിക്കുട്ടിയുടെ
ഭൂരിപക്ഷം: 1,71,023