തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് ആകെ ലഭിച്ച പത്രികകൾ 303. ഇന്നലെ മാത്രമെത്തിയത് 149 പത്രികകളാണ്. പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്നു നടക്കും. എട്ടു വരെ പിൻവലിക്കാം.
കൂടുതൽ പത്രികകൾ ലഭിച്ചത് വയനാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ്- 23 വീതം. ഏറ്റവും കുറവ് ഇടുക്കിയിൽ- ഒമ്പത്. മറ്റു മണ്ഡലങ്ങളിൽ ലഭിച്ച മൊത്തം പത്രികകളുടെ കണക്ക് ഇങ്ങനെ: തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം, പൊന്നാനി- 18 വീതം, കണ്ണൂർ 17, ചാലക്കുടി 16, വടകര, കോട്ടയം- 15 വീതം, മലപ്പുറം, ആലപ്പുഴ- 14 വീതം, പാലക്കാട്, തൃശൂർ- 13 വീതം, മാവേലിക്കര, കൊല്ലം- 12 വീതം, പത്തനംതിട്ട, കാസർകോട്- 11 വീതം, ആലത്തൂർ 10.
ഇന്നലെ ആറ്റിങ്ങലിൽ പതിന്നാലും കോഴിക്കോട്ട് പന്ത്രണ്ടും തിരുവനന്തപുരത്ത് പതിനൊന്നും പൊന്നാനിയിൽ പത്തും പത്രികകൾ സമർപ്പിക്കപ്പെട്ടു. വയനാട്ടിലും കോട്ടയത്തും ഒമ്പതു വീതവും, എറണാകുളം, മലപ്പുറം, കണ്ണൂർ മണ്ഡലങ്ങളിൽ എട്ടു വീതവും ആലപ്പുഴ, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളിൽ ഏഴു വീതവും തൃശൂരിൽ ആറും കാസർകോട്, വടകര,ആലത്തൂർ, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ അഞ്ചു വീതവും കൊല്ലം, ഇടുക്കി മണ്ഡലങ്ങളിൽ നാലു വീതവും പത്രികകളാണ് ലഭിച്ചത്.