ഒളിപ്പിച്ചത് അടിവസ്ത്രത്തിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അബുദാബിയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശിയായ യുവതിയിൽ നിന്നാണ് ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണവും സ്വർണമിശ്രിതവും കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഇവരോടൊപ്പം കൈക്കുഞ്ഞുമുണ്ടായിരുന്നു.
ഇന്ന് പുലർച്ചെ മൂന്നരയോടെ അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. അടിവസ്ത്രത്തിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്വർണവും സ്വർണമിശ്രിതവും. പേസ്റ്റ് രൂപത്തിലാക്കിയാണ് ഇത് ഒളിപ്പിച്ചിരുന്നത്. 114 ഗ്രാം സ്വർണമാലയും പിടിച്ചെടുത്തു. ദേഹ പരിശോധനയിൽ സംശയം തോന്നി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്.
നെടുമ്പാശേരി വഴിയുള്ള സ്വർണക്കടത്ത് വ്യാപകമാണ്. കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വർണമാണ് തുടർച്ചയായി നെടുമ്പാശേരിയിൽ പിടികൂടുന്നത്. അടുത്തിടെ സ്വർണം കൈമാറുന്നതിനിടെ കസ്റ്റംസ് ഹാവിൽദാർ ഡി.ആർ.ഐയുടെയും പിടിയിലായിരുന്നു. ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയാണ് സ്വർണം കടത്തുന്നതെന്ന സൂചനയാണ് ഇതിൽ നിന്നും പുറത്തുവരുന്നത്.