തൂത്തുക്കുടി: രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തിയതോടെ തമിഴ്നാട്ടിൽ ബി.ജെ.പിയും സഖ്യകക്ഷികളും പൂജ്യത്തിലൊതുങ്ങുമെന്ന് തീർച്ചയായെന്ന് കനിമൊഴി. മത്സരിക്കാൻ രാഹുൽ ദക്ഷിണേന്ത്യ തിരഞ്ഞെടുത്തത് നല്ല കാര്യമാണ്. വയനാട്ടിൽ അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നു- തിരഞ്ഞെടുപ്പ് പ്രചാരണക്കിനിടെ കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ കനിമൊഴി പറഞ്ഞു.
വിജയം ഈസിയാണോ?
ബി.ജെ.പി സ്ഥാനാർത്ഥിയായി അവരുടെ സംസ്ഥാന പ്രസിഡന്റ് തന്നെ വന്നതിൽ സന്തോഷം. ബി.ജെ..പിയോട് എല്ലാവർക്കും ദേഷ്യമാണ്. യുവാക്കൾക്ക് തൊഴിൽ, കർഷകർക്ക് സഹായം തുടങ്ങി ബി.ജെ.പി കഴിഞ്ഞ തവണ നൽകിയ വാഗ്ദാനങ്ങളൊന്നു പോലും പാലിച്ചിട്ടില്ല. ഇപ്പോൾ സ്ഥാനാർത്ഥിയായി തമിഴിസൈ പറയുന്നത് വീണ്ടും മോദി വന്നാൽ അതെല്ലാം ചെയ്യുമെന്നാണ്. അഞ്ചു വർഷം ചെയ്യാത്തത് ഇനിയും അഞ്ചു വർഷം കിട്ടിയാൽ ചെയ്യുമെന്നു പറയുന്നത് ജനത്തെ പറ്റിക്കാനാണ്.
പ്രചാരണ വിഷയം
ഞാൻ മത്സരിക്കുന്നത് ആദ്യമല്ലേ? അതുകൊണ്ട് നേട്ടങ്ങളെക്കുറിച്ച് പറയാനില്ല. ഞങ്ങൾ ബി.ജെ.പിയുടെ കോട്ടങ്ങൾ തുറന്നു കാണിക്കുന്നു. രാജ്യത്തിന് സുരക്ഷ നൽകാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞിട്ടില്ല. കാവൽക്കാരനെന്നാണ് മോദി പറയുന്നത്. പക്ഷേ, കാവൽക്കാരൻ എപ്പോഴും വിദേശത്താണ്.
കോൺഗ്രസ്, സി.പി.എം ഉൾപ്പെട്ട സഖ്യം പ്രയോജനം ചെയ്യുമോ?
തീർച്ചയായും. മതത്തിന്റെ പേരിൽ ജനത്തെ വിഭജിച്ചു ഭരിക്കുന്ന നയമാണ് മോദിയുടേത്. അതിനെ എതിർക്കുന്ന പാർട്ടികളാണ് ഞങ്ങളുടെ മുന്നണിയിലുള്ളത്.
കേരളത്തിൽ രാഹുലിനെ സി.പി.എം എതിർക്കുകയാണല്ലോ..
(കനിമൊഴി മറുപടി പറഞ്ഞില്ല. വീണ്ടും മൈക്കെടുത്ത് പ്രസംഗം തുടങ്ങി... നീങ്കൾ എല്ലാപേരും ഉദയസൂരിയൻ അടയാളത്തിൽ...)