വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ കോവളത്തിനും മുക്കോലയ്ക്കുമിടയിൽ അപകടങ്ങൾ പെരുകുന്നു. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും കോവളം പൊലീസ് അറിഞ്ഞമട്ടില്ല. ബൈപ്പാസിന്റ കോവളം ഭാഗത്തെ റോഡ് പണി പൂർത്തിയാക്കിയെങ്കിലും ഇതുവഴി ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടില്ല. ഗതാഗതം തടഞ്ഞു കൊണ്ട് റോഡിൽ മെറ്റൽ ഇറക്കി കൂനയാക്കിയിരിക്കുകയാണ്. എന്നാൽ ഇതിനു മുകളിലൂടെ ഇരുചക്രവാഹനങ്ങൾ സാഹസിക യാത്ര നടത്തുകയാണ്. ബൈപ്പാസ് റോഡിനോടനുബന്ധിച്ച സർവീസ് റോഡ് പൂർത്തിയാകാത്തതിനെ തുടർന്നാണ് വാഹന യാത്രികർ ഇതുവഴി പോകുന്നത്.
റോഡിലെ തടസങ്ങൾക്കിടയിലൂടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ സർവീസ് റോഡിൽ നിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടങ്ങൾ വരുത്തുന്നത് പതിവാണ്. മെറ്റൽകൂനയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ ആഴ്ച മരിച്ചു. 6 മാസം മുൻപ് അപ്പുപ്പനൊപ്പം ബൈക്കിൽ വന്ന ബാലിക വാഹനമിടിച്ച് മരിച്ചു. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചതോടെ കരാറുകാർ കോവളം ജംഗ്ഷനിൽ മെറ്റൽ ഇറക്കി തടസം സൃഷ്ടിച്ചു. എന്നാൽ ഇരുചക്രവാഹന യാത്രികർ മെറ്റൽകൂനയുടെ പുറത്തു കൂടിയാണ് ഇപ്പോൾ വാഹനം ഓടിക്കുന്നത്. രാത്രി ഇതുവഴി കാറുകളും വലിയ വാഹനങ്ങളും കടന്നു പോകാറുണ്ട്. കോവളം ജംഗ്ഷനിൽ നിന്നും 50 മീറ്റർ മാറിയാണ് മെറ്റൽ ഇറക്കി യാത്ര തടഞ്ഞിരിക്കുന്നത്. ഇക്കാരണത്താൽ ഇതിനടുത്ത് എത്തുമ്പോൾ മാത്രമാണ് മെറ്റൽ കൂനശ്രദ്ധയിൽപ്പെടുന്നത്. മെറ്റലിൽ കാറ് ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. ഇവിടെ നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും പൊലീസ് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. രാത്രി ഇവിടെ വഴിവിളക്കില്ലാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ബൈപ്പാസ് റോഡിനോട് ചേർന്ന സർവീസ് റോഡ് നിർമ്മാണം പാതി വഴിയിൽ നിലച്ചിരിക്കുകയാണ് ഇതുവഴി വരുന്ന വാഹനങ്ങൾ താത്കാലികമായി ബൈപ്പാസിലേക്ക് കയറുന്നതിന് തുറന്നു നൽകിയിരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു. ഇവിടെ സ്ഥിരമായി പൊലീസ് സേവനം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
അപകടങ്ങൾ നിത്യസംഭവമായി മാറി
റോഡിൽ മെറ്റൽ ഇറക്കി ഗതാഗതം തടഞ്ഞതും അപകട സാദ്ധ്യത കൂട്ടി
പൊലീസ് വേണ്ടത്ര സുരക്ഷയൊരുക്കുന്നില്ലെന്ന ആക്ഷേപവമുണ്ട്
രാത്രികാലങ്ങളിൽ വഴിവിളക്കുകൾ ഇല്ല എന്നതും അപകട നിരക്ക് കൂട്ടി
ഈ ഭാഗങ്ങളിൽ വേണ്ടത്ര സുരക്ഷയൊരുക്കണമെന്ന ആവശ്യവും ശക്തമാണ്