bullets

തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ 11 പൊലീസുകാർക്കെതിരെ കേസെടുത്തു. അന്വേഷണം പൂർത്തിയായി രണ്ട് വർഷത്തിന് ശേഷമാണ് വെടിയുണ്ട സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന പൊലീസുകാർക്കെതിരെ കേസെടുത്തത്.

2016ൽ മലപ്പുറത്തെ എം.എസ്.പി ഫയറിംഗ് റേഞ്ചിൽ പരിശീലനത്തിന് പോയ എസ്.എ.പിയിലെ പൊലീസ് ട്രെയിനികൾ തിരികെയെത്തിയപ്പോൾ 400 തിരകൾ കാണാതെ പോയതാണ് കേസിന് ആധാരം. 62 എം.എം റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണു കാണാതായത്. എസ്‌.ഐ.എസ്.എഫ് കമൻഡാന്റ് കെ.ബി.സന്തോഷിന്റെ നേതൃത്വത്തിൽ നാലംഗ സംഘം നടത്തിയ അന്വേഷണത്തിൽ 7200 വെടിയുണ്ടകളാണ് കാണാതായതെന്ന് കണ്ടെത്തി.

മൂന്ന് വർഷത്തെ രേഖകളും വെടിയുണ്ടയുടെ കണക്കുകളും പരിശോധിച്ചിട്ടും വെടിയുണ്ടകൾ എവിടെയെന്ന് സൂചനകളൊന്നും കിട്ടിയില്ല.

കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിലും പരിശോധന നടത്തുന്നതിലും എസ്.എ.പി ക്യാമ്പിലെ 11 ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. 2017 ഫെബ്രുവരിയിൽ ഈ റിപ്പോർട്ട് അന്നത്തെ ബ​റ്റാലിയൻ എ.ഡി.ജി.പി സുധേഷ് കുമാറിന് കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ പേരൂർക്കട സ്​റ്റേഷനിൽ എസ്.എ.പി കമാൻഡന്റ് പരാതി നൽകിയത്. റിപ്പോർട്ടിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേർക്കെതിരെയാണ് കേസെടുത്തത്.