വിഴിഞ്ഞം: അതിവേഗത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം - കാരോട് ബൈപാസിൽ അപകടങ്ങളും അതിവേഗത്തിലാകുന്നതായി പരാതി. കോവളത്തിനും മുക്കോലയ്ക്കും ഇടയിൽ അപകടങ്ങൾ വർദ്ധിച്ചിട്ടും കോവളം പൊലീസ് ഇതൊന്നും അറിഞ്ഞമട്ടില്ലെന്ന് ആക്ഷേപമുണ്ട്. ബൈപാസിന്റ കോവളം ഭാഗത്തെ റോഡ് പണി പൂർത്തിയാക്കിയെങ്കിലും ഈ വഴി ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടില്ല. ഗതാഗതം തടഞ്ഞു കൊണ്ട് റോഡിൽ മെറ്റൽ ഇറക്കി കൂനയാക്കിയിരിക്കുകയാണ്. എന്നാൽ ഇതിനു മുകളിലൂടെ സാഹസിക യാത്ര നടത്തുകയാണ് ഇരുചക്രവാഹനങ്ങൾ. ബൈപാസ് റോഡിനോടനുബന്ധിച്ച സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിനെ തുടർന്നാണ് വാഹന യാത്രികർ ഇതുവഴി കടന്നുപോകുന്നത് ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ സർവീസ് റോഡിൽ നിന്നും വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഇവിടെ പതിവാണ്. മെറ്റൽകൂനയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചതും അപ്പൂപ്പനൊപ്പം ബൈക്കിൽ വന്ന ബാലിക വാഹനമിടിച്ച് മരിച്ചതും ഇതിന് ഉദാഹരണമാണ്. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചതോടു കൂടിയാണ് റോഡ് നിർമ്മാണ കരാറുകാർ കോവളം ജംഗ്ഷനിൽ മെറ്റൽ ഇറക്കി തടസം സൃഷ്ടിച്ചത്. എന്നാൽ ഇരുചക്രവാഹന യാത്രികർ ഈ മെറ്റൽകൂനയുടെ പുറത്തു കൂടിയാണ് ഇപ്പോൾ വാഹനം ഓടിക്കുന്നത്. രാത്രി ഇതുവഴി കാറുകളും വലിയ വാഹനങ്ങളും കടന്നു പോകാറുണ്ട്. കോവളം ജംഗ്ഷനിൽ നിന്നും 50 മീറ്റർ മാറിയാണ് മെറ്റൽ ഇറക്കി യാത്ര തടഞ്ഞിട്ടുള്ളത്. ഇതിനടുത്ത് എത്തുമ്പോൾ മാത്രമാണ് മെറ്റൽ കൂനശ്രദ്ധയിൽപ്പെടുന്നത്. മെറ്റലിൽ കാറ് ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. ഇവിടെ നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും പൊലീസ് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇവിടെ വഴിവിളക്കില്ലാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ബൈപാസ് റോഡിനോട് ചേർന്ന സർവീസ് റോഡ് നിർമ്മാണം പാതി വഴിയിൽ നിലച്ചിരിക്കുകയാണ്. ഇതുവഴി വരുന്ന വാഹനങ്ങൾ താത്കാലികമായി ബൈപാസിലേക്ക് കയറുന്നതിന് തുറന്നു നൽകിയിരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു. ഇവിടെ സ്ഥിരമായി പൊലീസ് സേവനം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.