കൊല്ലം: സ്‌ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയുടെ കട്ടിലിനടിയിൽ പതിയിരുന്ന യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്‌ത് പൊലീസിൽ ഏൽപ്പിച്ചു. നെടുങ്ങോലം പോളച്ചിറ സ്വദേശി ശ്യാംലാലാണ് കുടുങ്ങിയത്. ഞായറാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം.
മകളുമൊന്നിച്ച് ക്ഷേത്രോത്സവ ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിയ മദ്ധ്യവയസ്‌ക വസ്‌ത്രം മാറുന്നതിനിടെയാണ് കട്ടിലിനടയിൽ ശ്യാംലാലിനെ കണ്ടത്. അമ്മയും മകളും ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ പരിസരവാസികൾ ശ്യാംലാലിനെ മർദ്ദിച്ച ശേഷമാണ് പരവൂർ പൊലീസിൽ വിവരം അറിയിച്ചത്. നേരത്തെ ഒരു തവണ ശ്യാംലാൽ സ്‌ത്രീയെ ശല്യം ചെയ്‌തിരുന്നു. അന്ന് സ്‌ത്രീയുടെ ബന്ധുക്കൾ ശ്യാംലാലിനെ താക്കീത് ചെയ്‌ത് വിട്ടയച്ചിരുന്നതായി പൊലീസ് പറഞ്ഞു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ശ്യാംലാൽ സ്‌ത്രീയെ ഉപദ്രവിച്ചതിനെ തുടർന്ന് നിസാര പരിക്കേറ്റു. സ്‌ത്രീകളുടെ അന്തസിനും അഭിമാനത്തിനും ഭംഗം വരുത്തിയതിന് (ഇന്ത്യൻ ശിക്ഷാ നിയമം 354) ശ്യാംലാലിനെതിരെ കേസെടുത്തു. പരിക്കേറ്റ ശ്യാംലാലിന് ചികിത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ശ്യാംലാലിനെ ഉപദ്രവിച്ച് മാരകമായി പരിക്കേൽപ്പിച്ചതിന് നാട്ടുകാരായ ആറുപേർക്കെതിരെയും കേസുണ്ട്. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി അടുക്കള വാതിൽ വഴി ശ്യാംലാൽ അകത്ത് കയറിയെന്നാണ് പൊലീസ് പറയുന്നത്.