കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണിയുടെ മൃതദേഹം വിലാപയാത്രയായി 10 മണിയോടെ കോട്ടയത്തേക്ക് കൊണ്ടുപോയി. രാവിലെ 9.30 ന് കൊച്ചി ലേക് ഷോർ ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കാൻ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിന്നും നിരവധി പേരാണ് എത്തിയത്. രാവിലെ മുതൽ ആശുപത്രിയിലേക്ക് നേതാക്കളുടെയും അണികളുടെയും നിലയ്ക്കാത്ത പ്രവാഹമായിരുന്നു. ഒമ്പത് മണിയോടെ ഭാര്യ കുട്ടിയമ്മ മരുമകൾ നിഷ എന്നിവർ ജോസ് കെ.മാണിയോടൊപ്പം ആശുപത്രിയിലെത്തി. മക്കളായ എൽസമ്മ, സാലി, ആനി, ടെസി, സ്മിത എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു.
എം.എൽ.എമാരായ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, എൽദോസ് കുന്നപ്പിള്ളി, റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ. ജോസഫ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി കെ. ബാബു, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം നേതാവ് പി.സി. തോമസ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
കോട്ടയത്തേക്ക് അണമുറിയാതെ ജനപ്രവാഹം
കെ.എം.മാണി ഓർമ്മയായി. ഇനി ജനലക്ഷങ്ങളുടെ മനസിൽ ജീവിക്കും. ഇന്നലെ വൈകുന്നേരം 4.57ന് എറണാകുളത്തെ ലേക് ഷോർ ആശുപത്രിയിൽ അന്തരിച്ച കെ.എം.മാണിക്ക് (86) അന്ത്യാഞ്ജലി അർപ്പിക്കാൻ ആശുപത്രിയിൽ കേരള കോൺഗ്രസ് പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഒഴുകിയെത്തി. രാത്രിയിൽ എറണാകുളത്ത് തങ്ങിയ പാർട്ടിയിലെ എം.എൽ.എ മാരും നേതാക്കളും വെളുപ്പിനെ തന്നെ ആശുപത്രിയിൽ എത്തി ക്രമീകരണങ്ങൾ നടത്തി.
രാവിലെ 9.30നാണ് മൃതദേഹം പ്രധാന പ്രവർത്തന മേഖലയായ കോട്ടയത്തേക്ക് കൊണ്ടുവന്നത്. അനേകം വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ വിലാപയാത്രക്ക് തൃപ്പൂണിത്തുറയിൽ വൻ ജനാവലിയാണ് കണ്ണീരോടെ എതിരേറ്റത്.വൈദ്യുതി, റവന്യു, ട്രാൻസ്പോർട്ട്, ധനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത മാണിക്ക് അന്ത്യോപചാരം അർപ്പിക്കാൻ മൃതദേഹം കടന്നുവരുന്ന സ്ഥലങ്ങളിലെല്ലാം ആളുകൾ തടിച്ചു കൂടിയിരുന്നു. വൈക്കത്തും കടുത്തുരുത്തിയിലും ഏറ്റുമാനൂരിലും ജനങ്ങൾ തടിച്ചുകൂടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും മാണിസാറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടു വന്ന വാഹനത്തിന് കൈകാണിച്ച് നിർത്തി അന്ത്യോപചാരം അർപ്പിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് കെ.എം.മാണിയെ മൂന്നാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അല്പം ആശ്വാസം കണ്ടതോടെ പാലായിലേക്ക് കൊണ്ടു വന്നെങ്കിലും കഴിഞ്ഞ ദിവസം അസുഖം രൂക്ഷമായതോടെ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. മകളുടെ എറണാകുളത്തെ വസതിയിലേക്ക് ഇടയ്ക്ക് കൊണ്ടു വന്നെങ്കിലും രോഗം കലശലായതോടെ കഴിഞ്ഞ അഞ്ചിന് വീണ്ടും ലേക്ക് ഷോറിലേക്ക് മാറ്റുകയായിരുന്നു.