sugathakumary
സി.വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം സ്വവസതിയിൽ നടന്ന ചടങ്ങിൽ എം.മുകുന്ദനിൽ നിന്നും സ്വീകരിച്ച ശേഷം സുഗതകുമാരി അദ്ദേഹവുമായി സ്നേഹം പങ്കുവയ്ക്കുന്നു ഫോട്ടോ സുഭാഷ് കുമാരപുരം

തിരുവനന്തപുരം: കുന്നുകളും കാടുകളും പുഴകളും രാഷ്ട്രീയത്തിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ അവയ്‌ക്ക് സ്ഥാനമുണ്ടാകാറില്ലെന്ന് പ്രശസ്‌ത എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കണമെന്ന് ആരും പറയുന്നില്ല. അതിനെ പുറത്തുനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയമാണ് നമ്മുടേത്. സി.വി കുഞ്ഞുരാമൻ ഫൗണ്ടേഷന്റെ സി.വി കുഞ്ഞുരാമൻ പുരസ്‌ക്കാരം സുഗതകുമാരിക്ക് നന്താവനത്തെ വസതിയിൽ സമർപ്പിക്കുകയായിരുന്നു അദ്ദേഹം. പുഴയുടേയും കാട്ടുകിളികളുടെയും കരച്ചിൽ ആരും കേട്ടില്ല. അവയില്ലാതെ നമുക്കെന്ത് ജീവിതം. സുഗതകുമാരി അവയാണ് കവിതയിൽ ആവിഷ്‌ക്കരിച്ചത്. തന്റെ നിത്യജീവിതത്തിലെ പശ്ചാത്തലസംഗീതമാണ് സുഗതകുമാരിയുടെ കവിതകളെന്നും മുകുന്ദൻ പറഞ്ഞു.

നവോത്ഥാനം എന്താണെന്ന് മനസ്സിലാകുന്നില്ല: സുഗതകുമാരി

കുടിവെള്ളവും പ്രാണവായുവും അന്നവും ഇല്ലാതാകുന്നിടത്ത് എന്ത് നവോത്ഥാനവും വികസനവുമാണ് ഉണ്ടാകുന്നതെന്ന് മറുപടിപ്രസംഗത്തിൽ സുഗതകുമാരി ചോദിച്ചു. ഇത്രയും കാലം പണിയെടുക്കാൻ കഴിഞ്ഞു. പ്രകൃതിയെ കൊല്ലരുതെന്നും വ്രണം വന്ന കാലിൽ ചങ്ങലയിട്ട് ആനയെ പണിയെടുപ്പിക്കരുതെന്നും പറയാൻ കഴിഞ്ഞു. ഒന്നും എങ്ങുമെത്തിയില്ല. എല്ലാം ഒന്നെന്ന സനാതനധർമമാണ് അടിസ്ഥാനതത്വം. ഇന്ത്യ ലോകത്തിന് നൽകിയ പുരാതനമായ ഈ വിശ്വാസം ശ്രീനാരായണഗുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബി.ജെ.പിയാണോ, കോൺഗ്രസാണോ, മറ്റ് പാർട്ടികളാണോ എന്നതല്ല പ്രധാനം. ജാതിയും മതവും മൂർദ്ധന്യത്തിലെത്തുകയാണ്. ഇങ്ങനെയല്ല വേണ്ടതെന്ന് നിരാശ തോന്നുന്നു. ദീർഘായുസിനെ ഭയമാണ്. മതിയെന്ന് മനസു പറയുന്നു. സുഗതകുമാരി വികാരഭരിതയായി പറഞ്ഞു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഹാഷിം രാജൻ, ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്‌ണൻ, സരിതാ വർമ തുടങ്ങിയവർ സംസാരിച്ചു.