sugathakumari

തിരുവനന്തപുരം : കുന്നുകളും കാടുകളും പുഴകളും രാഷ്ട്രീയത്തിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ അവയ്ക്ക് സ്ഥാനമുണ്ടാകാറില്ലെന്ന് എം. മുകുന്ദൻ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കണമെന്ന് ആരും പറയുന്നില്ല. സി.വി. കുഞ്ഞുരാമൻ ഫൗണ്ടേഷന്റെ സി.വി. കുഞ്ഞുരാമൻ പുരസ്‌കാരം സുഗതകുമാരിക്ക് നന്താവനത്തെ വസതിയിലെത്തി സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

പുഴയുടെയും കാട്ടുകിളികളുടെയും കരച്ചിൽ ആരും കേട്ടില്ല. സുഗതകുമാരി അവയാണ് കവിതയിൽ ആവിഷ്‌കരിച്ചത്. തന്റെ നിത്യജീവിതത്തിലെ പശ്ചാത്തലസംഗീതമാണ് സുഗതകുമാരിയുടെ കവിതകളെന്നും മുകുന്ദൻ പറഞ്ഞു.

നവോത്ഥാനം എന്താണെന്ന്

മനസിലാകുന്നില്ല: സുഗതകുമാരി

കുടിവെള്ളവും പ്രാണവായുവും അന്നവും ഇല്ലാതാകുന്നിടത്ത് എന്ത് നവോത്ഥാനവും വികസനവുമാണ് ഉണ്ടാകുന്നതെന്ന് മറുപടി പ്രസംഗത്തിൽ സുഗതകുമാരി ചോദിച്ചു. എല്ലാം ഒന്നെന്ന സനാതനധർമ്മമാണ് അടിസ്ഥാനതത്വം. ഇന്ത്യ ലോകത്തിന് നൽകിയ പുരാതനമായ ഈ വിശ്വാസം ശ്രീനാരായണഗുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബി.ജെ.പിയാണോ, കോൺഗ്രസാണോ മറ്റ് പാർട്ടികളാണോ എന്നതല്ല പ്രധാനം. ജാതിയും മതവും മൂർദ്ധന്യത്തിലെത്തുകയാണ്. ദീർഘായുസിനെ ഭയമാണ്. മതിയെന്ന് മനസു പറയുന്നതായും സുഗതകുമാരി വികാരഭരിതയായി പറഞ്ഞു.
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഹാഷിം രാജൻ, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ, സരിതാ വർമ്മ തുടങ്ങിയവർ സംസാരിച്ചു.