ആറ്റിങ്ങൽ: പൂവമ്പാറ പാലത്തിന്റെ നടപ്പാത തകർന്നിട്ട് നാളുകളേറെ.എന്നാൽ ഇവ മാറ്റാതെ തുടരുന്ന അധികൃതരുടെ അനാസ്ഥ ആപത്തിന് വഴിയൊരുക്കും.വാഹനാപകടങ്ങളിൽ തകരുന്ന സ്ലാബുകൾ മാറ്റിയിടാൻ കാസതാമസം നേരിടുന്നതാണ് പ്രശ്നം.
പാലത്തിന്റെ ഇരുവശത്തും ക്ഷേത്രങ്ങളുണ്ട്. രാവിലെയും വൈകിട്ടും കുട്ടികളും പ്രായമായവരുമുൾപ്പെടെ ധാരാളം പേർ ക്ഷേത്രത്തിൽ പോകാനും മറ്റുമായി പാലത്തിലൂടെ നടന്നുപോകാറുണ്ട്. ഇവർക്ക് നടപ്പാതയിൽ നിന്ന് റോഡിലേക്കിറങ്ങി നടക്കേണ്ടുന്ന അവസ്ഥയാണ്. ഇത് അപകടഭീഷണി ഉയർത്തുന്നു. ആറ്റിങ്ങലിലെ തിരക്കിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന വാഹനങ്ങൾ ടി.ബി ജംഗ്ഷൻ കഴിയുമ്പോൾ വേഗതയിലാണ് പാലത്തിലേക്ക് കയറുന്നത്.പെട്ടെന്ന് പാലത്തിൽ യാത്രക്കാരെ കണ്ട് വാഹനം ബ്രേക്ക് ചെയ്യുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.ആത്മഹത്യാ പാലമെന്ന് അപകീർത്തി ലഭിച്ചതാണ് പൂവൻപാറ പാലം. നിരവധി പേരാണ് ഈ പാലത്തിൽ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളത്. പാലത്തിനടുത്ത് ഫയർ ഫോഴ്സ് സ്റ്റേഷൻ വന്നതോടെ ഇവരുടെ അവസരോചിതമായ ഇടപെടൽ മൂലം നിരവധി പേരെ രക്ഷിച്ചു. പാലത്തിൽ നിന്നും ആർക്കും ചാടാനാകാത്ത തരത്തിൽ ഗ്രില്ല് സ്ഥാപിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.
ദേശീയപാത വികസന സമിതിയുടെ നേതൃത്വത്തിൽ അപകടമുണ്ടാകുന്ന ഭാഗങ്ങളിൽ സംരക്ഷണം ഉറപ്പുവരുത്തുന്ന കർമ പദ്ധതിയാണ് ബ്ലാക്ക് സ്പോട്ട് വർക്കുകൾ. ഇതിന്റെ പണികൾ ആറ്റിങ്ങലിൽ പൂവൻപാറ പാലത്തിനു സമീപം നടന്നു വരികയാണ്. എന്നിട്ടും പാലത്തിലെ നടപ്പാത നന്നാക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല.
രാത്രിയിൽ വലിയ ലോറി നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് നാല് അഴ്ച മുൻപ് സ്ലാബുകൾ തകർന്നത്. നടപ്പാതയ്ക്ക് ഉയരം കുറവായതിനാൽ രാത്രിയിൽ വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാറില്ല. സ്ലാബിൽ കയറിയശേഷമാണ് പലപ്പോഴും ഡ്രൈവർമാർ അപകടം അറിയുന്നതുതന്നെ. പലകുറി ഇവിടെ ഇത്തരത്തിൽ നടപ്പാത തകർന്നിട്ടുണ്ട്. മുൻപ് മൂന്നു പ്രാവശ്യം വാഹനം പാലത്തിന്റെ കൈവരി തകർത്ത് നിന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.