തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷയ്ക്കായി സംസ്ഥാനത്തുടനീളം 57 കമ്പനി അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കും. സംസ്ഥാന പൊലീസിനു പുറമേയാണിത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് 2000 പൊലീസിനെ എത്തിക്കും. തീവ്ര പ്രശ്‌നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. 3607 ബൂത്തുകളിൽ വെബ്കാസ്റ്റിംഗുണ്ടാവും. കണ്ണൂർ ജില്ലയിലെ ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകും. അവിടത്തെ 1857 ബൂത്തുകളിൽ 250 എണ്ണം തീവ്ര പ്രശ്‌നബാധിതമാണ്. 611 പ്രശ്‌നസാദ്ധ്യതാ ബൂത്തുകളും 24 കുറവ് പ്രശ്‌ന സാദ്ധ്യതയുള്ള ബൂത്തുകളുമുണ്ട്. 39 ബൂത്തുകൾ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലയിലുമാണ്. ഇവിടങ്ങളിൽ ശക്തമായ സുരക്ഷയൊരുക്കും. പൊതു നിരീക്ഷകൻ, പൊലീസ് നിരീക്ഷകൻ, ചെലവ് നിരീക്ഷകൻ എന്നിവരുടെ നിരീക്ഷണമുണ്ടാവും. കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. തീവ്ര പ്രശ്‌നബാധിത, പ്രശ്‌നസാദ്ധ്യതാ ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരെയും നിയോഗിക്കും. ഇവരെ പൊതു നിരീക്ഷകരുടെ നേതൃത്വത്തിലും നിയന്ത്റണത്തിലുമായിരിക്കും വിന്യസിക്കുക.