തിരുവനന്തപുരം: ശബരിമല കർമ്മസമിതി നേതാവ് സ്വാമി ചിദാനന്ദപുരിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്ത്. സന്യാസി വേഷം കെട്ടിയ ആർ.എസ്.എസുകാരനാണ് ചിദാനന്ദപുരി. കേരളത്തെ വിഷലിപ്‌തമാക്കുന്നതിന് ചിദാനന്ദപുരിയെ ആർ.എസ്.എസ് ഉപയോഗിക്കുകയാണ്. ശബരിമലയെ ആയുധമാക്കുന്നവർക്ക് ഒന്നിലും വിശ്വാസമില്ല. അയ്യപ്പന് പുറംതിരിഞ്ഞു നിന്ന് സമരം ചെയ്ത ബി.ജെ.പി വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കോടിയേരി കേസരി സ്‌മാരക ട്രസ്‌റ്റ് സംഘടിപ്പിച്ച ഇന്ത്യൻ വോട്ട് വർത്തമാനം പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്തതാണ്. ജനങ്ങളെ വർഗീയമായി വിഭജിച്ച് വോട്ട് നേടാനാണ് ബി.ജെ.പി ശ്രമം. പ്രധാനമന്ത്രി തന്നെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ആർ.എസ്.എസ് പ്രചാരകനെ പോലെ സംസാരിക്കുന്ന മോദി തിരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്തുകയാണ്. മതത്തിന്റേയും ദൈവത്തിന്റേയും പേരിൽ കേരളത്തിൽ വോട്ട് പിടിക്കാൻ കഴിയാത്തതിൽ അവർ നിരാശരാണ്. ശബരിമല ഈ തിരഞ്ഞെടുപ്പിൽ ഒരു വിഷയമല്ല.
കേരളത്തിലെ ജനവിധി എന്തായാലും അത് ശബരിമലയെ ബാധിക്കില്ല. ശബരിമല സംബന്ധിച്ച് 12 കൊല്ലം കേസ് നടന്നപ്പോൾ കോൺഗ്രസും ബി.ജെ.പിയും നിലപാട് അറിയിച്ചില്ല. ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്നുപോലും ബി.ജെ.പി പറഞ്ഞിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ബി.ജെ.പിക്കെതിരെ മത്സരിക്കാൻ തയ്യാറല്ലെന്നതിന്റെ തെളിവാണ് രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്. വയനാട്ടിൽ മുസ്ലിം ലീഗ് ഉപയോഗിച്ചത് പാകിസ്ഥാൻ പതാകയാണെന്ന് പറഞ്ഞ അമിത് ഷായ്ക്ക് മറുപടി നൽകാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ഓരോ ദിവസവും ഓരോരുത്തരായി പാർട്ടി മാറുന്ന കോൺഗ്രസ് എങ്ങനെയാണ് രാജ്യത്തെ നയിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതിന് കാരണം കോൺഗ്രസാണ്. കേരളത്തിൽ ഇത്തവണ 2004 ആവർത്തിക്കും. സംസ്ഥാന സർക്കാരിന്റെ ഭരണം വിലയിരുത്തപ്പെടുമെങ്കിലും ഒരിടത്തും ഭരണവിരുദ്ധ വികാരം ഇല്ലെന്നും കോടിയേരി പറഞ്ഞു.