pinarayi-vijayan-
PINARAYI VIJAYAN

കഴക്കൂട്ടം: പണ സ്വാധീനത്താൽ സൃഷ്ടിക്കുന്ന അഭിപ്രായ സർവേ ഫലങ്ങൾ ജനവികാരത്തെ അട്ടിമറിക്കാൻ കഴിയുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊന്നും നാടിന്റെയും നാട്ടുകാരുടെയും വോട്ടർമാരുടെയും അഭിപ്രായമല്ല, മറിച്ച് പണം ഒഴുക്കിയുള്ള പ്രചാരണ തന്ത്രങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ഇടതുസ്ഥാനാർത്ഥി സി.ദിവാകരന്റെ പ്രചാരണാർത്ഥം കഴക്കൂട്ടത്ത് ബഹുജന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മനപ്രയാസവുമില്ലാതെ പാർട്ടി മാറുന്നവരാണ് കോൺഗ്രസുകാർ. ഗോവയിൽ ബി.ജെ.പി അധികാരത്തിലിരിക്കുന്നത് കോൺഗ്രസിൽ നിന്ന് ജയിച്ചുപോയ എം.എൽ.എമാരുടെ സഹായത്തോടെയാണ്. ത്രിപുരയിൽ കോൺഗ്രസിന്റെ പ്രതിപക്ഷനേതാവും എം.എൽ.എമാരും സംസ്ഥാന നേതാക്കളും ഒന്നിച്ച് ബി.ജെ.പിയിലേക്ക് പോയതും നമ്മൾ കണ്ടതാണ്. ബി.ജെ.പി ഒന്നുമല്ലായിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ എം.എൽ.എമാരും മുഖ്യമന്ത്രിയടക്കമാണ് ബി.ജെ.പി സർക്കാർ ഉണ്ടാക്കിയത്. കേരളത്തിൽ ഒരുനേതാവ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കോൺഗ്രസുകാർക്ക് പരസ്യപ്പെടുത്തേണ്ട അവസ്ഥ തന്നെ പരിഹാസമല്ലേയെന്ന് പിണറായി ചോദിച്ചു. വർഗീയതയ്ക്കെതിരെ ശബ്ദിക്കുന്ന പാർട്ടിയാണ് ഇടതുപക്ഷമെന്ന് രാജ്യം ഒറ്റെക്കെട്ടായി അംഗീകരിക്കുന്നുണ്ട്. എന്നിട്ടും ഇടതിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് എന്ത് സന്ദേശമാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.വിജയകുമാർ, മേയർ വി.കെ. പ്രശാന്ത്, സി.പി. ഐ അസി. സെക്രട്ടറി പ്രകാശ് ബാബു, എസ്. മനോഹരൻ, എസ്.എസ്.ബിജു, വി.ജയപ്രകാശ്, കാട്ടായികോണം അരവിന്ദൻ, ആറ്റിപ്ര സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.