election-2019

തൃശൂരിലെ ഹോട്ടൽ മുറിയിലിരിക്കുകയാണ് സുരേഷ് ഗോപി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിന്റെ ഹോട്ടൽ. സംസാരിച്ചു തുടങ്ങുന്നത് പതിഞ്ഞ ശബ്‌ദത്തിൽ- മണിച്ചിത്രത്താഴിലെ നകുലനെപ്പോലെ. "പ്രതീക്ഷയേയല്ല.... പ്രയത്നമാണത്. എന്റെ മുഖവും ശരീരവും കണ്ടാൽ അതു നിങ്ങൾക്കു തിരിച്ചറിയാം."

നകുലന്റെ പതിഞ്ഞ ഭാവം, എതിരാളികളുടെ വികസനവാദങ്ങളിലേക്കു കടന്നതോടെ കമ്മിഷണർ ഭരത്ചന്ദ്രൻ ഐ.പി.എസിലേക്കു മാറി. "നിങ്ങൾ ഏതു കളക്‌ടറോടും അന്വേഷിച്ചോളൂ... ഞാനീ കേരളത്തിൽ എന്തൊക്കെ ചെയ്‌തെന്ന്. എതിരാളികൾ എന്തു ചെയ്‌തെന്നു കൂടി അന്വേഷിക്കണം." ജനങ്ങളിൽ 75 ശതമാനവും പാർട്ടിയില്ലാത്തവരാണെന്നാണ് സുരേഷ് ഗോപിയുടെ പക്ഷം. മാറിമാറി വോട്ടു ചെയ്യുന്ന അവരുടെ തീരുമാനത്തിലുള്ള പ്രതീക്ഷയാണ് അദ്ദേഹത്തെ നയിക്കുന്നത്.

പക്ഷേ കോടീശ്വരൻ ഷോയിൽ 'ദേ പോയി, ദാ വന്നു' എന്നു പറയുന്നതു പോലെയേയുള്ളൂ സുരേഷ്ഗോപിയുടെ വരവെന്നാണ് പൂങ്കുന്നത്തെ കെ. കരുണാകരൻ സപ്‌തതി സ്‌മാരകമന്ദിരത്തിലിരുന്ന് കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ പറയുന്നത്. സുരേഷ്ഗോപിയുടെ പ്രചാരണ വേദികളിൽ ആൾക്കൂട്ടത്തിന്റെ തിരയിളക്കമുണ്ട്. കുറച്ചു വോട്ടൊക്കെ കിട്ടുമായിരിക്കും. പക്ഷേ, ബി.ജെ.പിക്ക് അത് ഗുണമൊന്നുമുണ്ടാക്കില്ലെന്ന് തേക്കിൻകാട് മൈതാനത്തു വച്ച് കണ്ടപ്പോൾ സി.പി.ഐ നേതാവ് കെ.പി. രാജേന്ദ്രനും വിലിയിരുത്തി.

കേരളവർമ്മ കോളേജിനടുത്ത്, തൃക്കുമാരകുടം കോളനിയിൽ രാവിലെ സ്ഥാനാർത്ഥി സുരേഷ്ഗോപിയുടെ വരവറിയിച്ചുള്ള അനൗൺസ്‌മെന്റിന് സിനിമാപരിവേഷം. 'അഭ്രപാളികളെ കിടിലംകൊള്ളിച്ച മലയാളത്തിന്റെ ഒരേയൊരു സൂപ്പർസ്റ്റാർ ഇതാ. ഇടതു- വലത് മുന്നണികളിലെ ആറാം തമ്പുരാക്കന്മാരെ കെട്ടുകെട്ടിക്കാനെത്തുന്നു...'

ഭരത്ചന്ദ്രൻ ഹാങ്ഓവറിൽത്തന്നെയാണ് (വിഷുദിനത്തിലായിരുന്നു കമ്മിഷണർ സിനിമയുടെ ഇരുപത്തഞ്ചാം വാർഷികം) സുരേഷ്ഗോപി: അംബേദ്കറോട് പ്രകടമായ സ്നേഹം കാട്ടുന്നവർ ഫ്രോഡ് പണിയാണ് പാർലമെന്റിൽ കാണിക്കുന്നത്. തൃശൂർ എനിക്കു തരൂ, നോക്കാം. വലിയ വാഗ്ദാനങ്ങളൊന്നും പറയുന്നില്ല...

പുതുക്കാട് നിയോജക മണ്ഡലത്തിലെ വെള്ളിക്കുളങ്ങരയിൽ വനത്തിനകത്തുള്ള ശാ‌സ്‌താംപൂവ്വം കോളനിയിൽ ആദിവാസികളുടെ സ്നേഹവായ്‌പിൽ വീർപ്പുമുട്ടി നിൽക്കുകയാണ് ഇടതു സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്. കാടിന്റെ മക്കൾക്കൊപ്പം സ്ഥലം എം.എൽ.എ ആയ മന്ത്രി സി. രവീന്ദ്രനാഥ് ഓടിനടക്കുന്നുണ്ട്. പെട്ടെന്നൊന്നും എത്തിപ്പെടാനാവാത്ത ഊരിലേക്ക് സുന്ദരമായ റോഡ് തീർത്തതിലെ അഭിമാനം മന്ത്രി പങ്കുവയ്‌ക്കുന്നു. ആദിവാസി അമ്മൂമ്മ വൻതേൻ നിറച്ച വലിയൊരു കുപ്പി സ്ഥാനാർത്ഥിക്കു സമ്മാനിച്ചു. ഈ തേൻ ഞാൻ കൊണ്ടുപോവുകയാണെന്ന് രാജാജി. ജയിച്ച് എം.പിയായാൽ നിങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനെത്താമെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ അവരുടെ മുഖത്ത് ആവേശത്തിരയിളക്കം.

ഏറ്റവും താഴെത്തട്ടിൽ വരെ ഇറങ്ങിച്ചെന്നുള്ള പഴുതടച്ച സംഘടനാ പ്രവർത്തനമാണ് ഇടതു കൈമുതൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ വോട്ടുകളോടെ വിജയിക്കുമെന്നാണ് രാജാജിയുടെ ആത്മവിശ്വാസം. "സുരേഷ്ഗോപിയുടെ പ്രചാരണവേദികളിലേത് സിനിമാനടനായതു കൊണ്ടുള്ള ഓളമാണ്. മുമ്പ് രാമു കാര്യാട്ടിനും പ്രേംനസീറിനുമൊക്കെ അതുണ്ടാക്കാനായിട്ടുണ്ട്. അതൊന്നും വോട്ടാവണമെന്നില്ല. ശബരിമലയുടെ പേരു പറഞ്ഞ് അവർ കുറച്ച് വോട്ടു പിടിക്കുമായിരിക്കും. അതുകൊണ്ട് കാര്യമില്ല"- രാജാജി പറഞ്ഞു.

ചേർപ്പ് തായംകുളങ്ങരയിലെ വേട്ടുവ മഹാസഭയുടെ സമ്മേളന സ്ഥലത്തേക്ക് കോൺഗ്രസ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ, 'തനതു പ്രതാപൻശൈലി'യിൽ പാഞ്ഞെത്തിയപ്പോൾ സ്ത്രീകളടക്കം വലിയ ആൾക്കൂട്ടം. പോന്ന വഴിക്കെല്ലാം ആളുകൾ വാഹനം നിറുത്തിയും മറ്റും പ്രതാപനോട് സ്നേഹം പങ്കുവയ്‌ക്കുന്നു. അതിന്റെ ആത്മവിശ്വാസം പ്രതാപന്റെ മുഖത്തുണ്ട്. സുരേഷ്ഗോപിയുടേത് സിനിമാനടനെന്ന നിലയിലുള്ള ഇളക്കം മാത്രമാണെന്നാണ് പ്രതാപന്റെയും പക്ഷം. അതിൽ കാര്യമില്ല. സ്ഥാനാർത്ഥിനിർണ്ണയത്തിലുണ്ടായ കൺഫ്യൂഷനും മറ്റും അവർക്കു വിനയാകും. "നല്ല പ്രതികരണമാണ് എനിക്ക്. വിജയം നൂറു ശതമാനം ഉറപ്പ്. നാട്ടിക, മണലൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ, തൃശൂർ മേഖലകളിലെല്ലാം ഇക്കുറി നല്ല മുന്നേറ്റമുണ്ടാകും"- ഡി.സി.സി പ്രസിഡന്റ് കൂടിയായ പ്രതാപൻ പറഞ്ഞു.

12.94 ലക്ഷം വോട്ടർമാരുണ്ട് തൃശൂർ ലോക്‌സഭാമണ്ഡലത്തിൽ. തൃശൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട മേഖലകളിലെ ക്രൈസ്‌തവ സ്വാധീനവും നാട്ടിക, മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിലെ മുസ്ലിം സ്വാധീനവും എല്ലായിടത്തുമായി പരന്നുകിടക്കുന്ന ഹൈന്ദവ സ്വാധീനവുമാണ് തിരഞ്ഞെടുപ്പിലെ ഗതി നിർണയിക്കുന്നത്. മൂന്നര ലക്ഷത്തിലധികം വോട്ടു പിടിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിൽ നിന്ന് ഇനിയും ഉയരുമെന്നാണ് ഇടതു പ്രതീക്ഷകളെ നയിക്കുന്നതെങ്കിൽ, സമീപകാല തിരഞ്ഞെടുപ്പുകളിൽ ചോർന്നുപോയ മതന്യൂനപക്ഷ പിന്തുണ തിരിച്ചെത്തുമെന്ന് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു. ഇതും പ്രതാപന്റെ പൊതുസ്വീകാര്യതയും ചേരുമ്പോൾ വിജയം അരികിലാണെന്നാണ് മനക്കണക്ക്. എന്നാൽ, മതന്യൂനപക്ഷ പിന്തുണ തൃശൂർ ജില്ലയിൽ ഇടതിനു നഷ്ടമാകില്ലെന്ന വിശ്വാസം ഇടതു ക്യാമ്പിലുമുണ്ട്.

2014- ൽ 1.38 ലക്ഷമായിരുന്ന വോട്ടുനില 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2.05 ലക്ഷത്തിലെത്തിയതും സുരേഷ്ഗോപിയുടെ സാന്നിദ്ധ്യം ഉൾപ്പെടെ പുതിയ സാഹചര്യങ്ങളും തങ്ങൾക്ക് അനുകൂലമാണെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം. വോട്ട് മൂന്നര ലക്ഷത്തിലേക്കെത്തിച്ച് വിജയം ഉറപ്പാക്കുമെന്നാണ് അവരുടെ കണക്ക്. സുരേഷ്ഗോപി പിടിക്കുന്ന അധികവോട്ടുകൾ ആർക്ക് നഷ്ടമുണ്ടാക്കുമെന്നത് ആകാംക്ഷയുണർത്തുന്ന ചോദ്യമാണ്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ ഇരുമുന്നണികളും കരുതാതില്ല. ശബരിമല അടക്കമുള്ള വിഷയങ്ങൾ ഉള്ളതുകൊണ്ടു തന്നെ രണ്ടു പക്ഷത്തു നിന്നും ചോരാമെന്ന കണക്കുകൂട്ടലുമുണ്ട്. ബി.ജെ.പിക്ക് 2016-ൽ നേടാനായ 20 ശതമാനം വോട്ട് സുരേഷ്ഗോപിയുള്ളതു കൊണ്ട് മാനേജ് ചെയ്യാനായേക്കാമെന്നാണ് സി.പി.എം സെക്രട്ടേറിയറ്റ് അംഗം ബേബിജോണിന്റെ വിലയിരുത്തൽ. ലോക്‌സഭ പോലെ വിശാലമായ ഭൂമികയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയത്തിലേക്കെത്തിക്കാനൊക്കെ അത് പ്രയാസമായിരിക്കുമെന്നാണ് വാദം.

 എൽ.ഡി.എഫ്: അനുകൂലം- താഴേത്തട്ടിലടക്കം ചിട്ടയായ സംഘടനാപ്രവർത്തനം, പ്രചാരണത്തിലെ മികവ്, സിറ്റിംഗ് മണ്ഡലം, നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിറുത്താനായ സ്വാധീനം.

പ്രതികൂലം- യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ജനസമ്മതി, ശബരിമല അടക്കമുള്ള വിഷയങ്ങൾ പ്രതിഫലിക്കുമോ എന്ന ആശങ്ക.

യു.ഡി.എഫ്: അനുകൂലം- സ്ഥാനാർത്ഥിയുടെ ജനസമ്മതി, മണ്ഡലത്തിൽ നിർണായകമായ ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന പ്രതീക്ഷ.

പ്രതികൂലം- പ്രചാരണം താഴേത്തട്ടിലേക്ക് പൂർണതോതിൽ എത്തിക്കുന്നതിലെ അലംഭാവം, നേരത്തേ പ്രചാരണം തുടങ്ങിയതിലൂടെ ഇടതുപക്ഷത്തിനു കൈവന്ന മേൽക്കൈ, എൻ.ഡി.എ സ്ഥാനാർത്ഥി ഉണ്ടാക്കുന്ന ഓളം

എൻ.ഡി.എ: അനുകൂലം- സിനിമാതാരം, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിൽ സ്ഥാനാർത്ഥിയുടെ സ്വീകാര്യത, ബി.ജെ.പിയുടെ വർദ്ധിക്കുന്ന വോട്ട്നില, ന്യൂനപക്ഷമേഖലകളിൽ അടക്കം ലഭിക്കുന്ന സ്വീകരണം.

പ്രതികൂലം- സ്ഥാനാർത്ഥി നിർണയം വൈകിയതു കാരണം പ്രചരണത്തിൽ വന്ന മന്ദഗതി. ജയത്തിലേക്ക് എത്താൻ വോട്ടുനില വൻതോതിൽ ഉയരണമെന്ന വെല്ലുവിളി.