അകുൽജ് : മോദിമാരെല്ലാം കള്ളന്മാരാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ജാതിയുമായി ബന്ധപ്പെട്ട വ്യാഖ്യാനം നൽകി നരേന്ദ്രമോദിയുടെ തിരിച്ചടി.
'എന്തുകാെണ്ട് എല്ലാ മോദിമാരും കള്ളന്മാരായി" എന്ന പരാമർശം നടത്തിയ രാഹുൽ താൻ അംഗമായ പിന്നാക്ക സമുദായത്തെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് മഹാരാഷ്ട്രയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മോദി പറഞ്ഞു.
'കോൺഗ്രസും സഖ്യകക്ഷികളും പറയുന്നത് സമൂഹത്തിലെ എല്ലാ മോദിമാരും കള്ളന്മാരാണെന്നാണ്. ഞാൻ ഉൾപ്പെടുന്ന പിന്നാക്ക സമുദായത്തെ അവഹേളിക്കാനുള്ള ഒരു അവസരവും അവർ പാഴാക്കുന്നില്ല. ഇത്തവണ എല്ലാ സീമകളും ലംഘിച്ച് എല്ലാ പിന്നാക്ക സമുദായങ്ങളെയും അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്." -മോദി വിശദീകരിച്ചു.
'കാവൽക്കാരൻ കള്ളനാണ് (ചൗക്കീദാർ ചോർ ഹെ) എന്ന മുദ്രാവാക്യമാണ് ആ 'നാടുവാഴി" (രാഹുൽഗാന്ധി) ആദ്യം മുഴക്കിയത്. ഇപ്പോൾ പിന്നാക്ക സമുദായമായ മോദി സമൂഹത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുന്നു. പിന്നാക്ക സമുദായക്കാരൻ എന്ന നിലയിൽ ഒട്ടേറെ ദുരിതം അനുഭവിച്ചിട്ടുള്ള ഒരാളാണ് ഞാൻ. കോൺഗ്രസ് വർഷങ്ങളായി ഞാൻ ഉൾപ്പെട്ട പിന്നാക്ക സമുദായത്തെ അവഹേളിച്ചുകൊണ്ടിരിക്കുകയാണ്" മോദി വ്യക്തമാക്കി.
'ജാതിയുടെ പേരിലുള്ള ആക്ഷേപങ്ങൾ നേരിടുന്നത് എനിക്ക് ശീലമായി മാറിയിട്ട് വർഷങ്ങളായി. എന്നാൽ എന്നെ പ്രതിയാക്കി മുഴുവൻ പിന്നാക്ക സമുദായത്തെയും നിന്ദിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇത് ഞാൻ സഹിക്കില്ല"-വികാര വിക്ഷോഭത്തോടെ മോദി വ്യക്തമാക്കി.
രാഹുൽഗാന്ധി പറഞ്ഞത് (ഏപ്രിൽ 13ന്)
എല്ലാ കള്ളൻമാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളൻമാർക്കെല്ലാം മോദി എന്നു പേരു വരുന്നത്.ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും. കാവൽക്കാരൻ 100 ശതമാനവും കള്ളനാണ്. മോദിക്കിഷ്ടം ചങ്ങാത്ത മുതലാളിത്തമാണ്.റാഫേലിന്റെ പേരിൽ മുപ്പതിനായിരം കോടി മോഷ്ടിച്ച പ്രധാനമന്ത്രി സുഹൃത്തായ അനിൽ അംബാനിക്ക് സമ്മാനിച്ചു.