ipl-chennai-batting
ipl chennai batting

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ

സൺ റൈസേഴ്സിന് ജയിക്കാൻ 133 റൺസ്

ചെന്നൈ 132/5

ഹൈദരാബാദ് : ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 132/5 എന്ന സ്കോറിലൊതുങ്ങി. ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണർമാർ നല്ല തുടക്കം നൽകിയെങ്കിലും മദ്ധ്യനിര വീണതോടെയാണ് കാലിടറിയത്.

ഹൈദരാബാദിലെ ഉപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇന്നലെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഷേൻവാട്ട്സണും (31), ഫാഫ് ഡുപ്ളെസിയും (46) ചേർന്ന് തകർപ്പൻ തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്.

9.5 ഓവറിൽ 79 റൺസ് അടിച്ചെടുത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 29 പന്തുകിളിൽ നാല് ബൗണ്ടറികൾ പറത്തിയ വാട്ട്സന്റെ സ്റ്റംപ് തെറുപ്പിച്ച് ഷഹ്ബാസ് നദീമാണ് ആദ്യ പ്രഹരം നൽകിയത്. മൂന്ന് പന്തുകൾക്കുശേഷം ഡുപ്ളെസയും കൂടാരം കയറി. 31 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സും പറത്തിയ ഡുപ്ളെസിയെ വിജയ് ശങ്കർ വിക്കറ്റ് കീപ്പർ ബെയർ സ്റ്റോയുടെ കയ്യിലെത്തിക്കുകയായിരുന്നു. ഇതോടെ ചെന്നൈ 81/2 എന്ന നിലയിലായി.

തുടർന്ന് സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിക്കാനുള്ള ചെന്നൈയുടെ നീക്കങ്ങൾ ഫലം കണ്ടില്ല. വിക്കറ്റുകൾ വേഗം നഷ്ടമാവുകയും ചെയ്തു. ഫസ്റ്റ് ഡൗണായിറങ്ങിയ താത്കാലിക നായകൻ സുരേഷ് റെയ്ന (13), കേദാർ യാദവ് (1), സാം ബില്ലിംഗ്സ് (0) എന്നിവർ പെട്ടെന്ന് കൂടാരം കയറിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി.

14-ാം ഓവറിൽ റെയ്‌നയെയും കേദാറിനെയും മടക്കി അയച്ച അഫ്‌ഗാൻ സ്പിന്നർ റാഷിദ് ഖാനാണ് മ.ഞ്ഞക്കുപ്പായക്കാരുടെ മുന്നേറ്റം തടഞ്ഞത്. റെയ്‌നയും കേദാറും റാഷിദിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. അടുത്ത ഓവറിൽ സാം ബില്ലിംഗ്സിനെ ഖലീൽ അഹമ്മദ് വിജയ് ശങ്കറിന്റെ കയ്യിലെത്തിക്കുകയായിരുന്നു. പന്തുകൾ പാഴാക്കിയ ജഡേജയ്ക്കൊപ്പം (20 പന്തുകളിൽ 10 റൺസ് ) പിടിച്ചുനിന്ന അമ്പാട്ടി റായ്ഡുവാണ് (25)132ലെത്തിച്ചത്.