security-breach

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയ് സങ്കല്പ് റാലിക്കെത്തുന്നതിന് തൊട്ടുമുൻപ് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ തോക്കിൽ നിന്ന് വെടിപൊട്ടി.

ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് കൊല്ലം എ.ആർ ക്യാമ്പിലെ പൊലീസുകാരൻ സുമിത്തിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

സ്റ്റേഡിയത്തിനും സെക്രട്ടേറിയറ്റിനും മദ്ധ്യേയുള്ള ബാസ്കറ്റ് ബാൾ കോർട്ടിനടുത്ത് തോക്കുകൾ പരിശോധിച്ച് തിര നിറയ്ക്കുന്നതിനിടെയാണ് വെടി പൊട്ടിയത്. ഭാഗ്യത്തിന് ആർക്കും പരിക്കേറ്റില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ഉദ്യോഗസ്ഥരും ഉന്നത പൊലീസുദ്യോഗസ്ഥരും ഈ സമയം സ്റ്റേഡിയത്തിലുണ്ടായിരുന്നു. വെടിയുതിർത്ത പൊലീസുകാരനെ ഉടൻ സ്ഥലത്തു നിന്ന് മാറ്രി. എസ്.പി.ജിയും ഉന്നതോദ്യോഗസ്ഥരും വിശദമായി ചോദ്യം ചെയ്തു. അബദ്ധം പറ്റിയതാണെന്ന് പൊലീസുകാരൻ ഇവരോട് പറഞ്ഞു. അബദ്ധത്തിലാണ് വെടി പൊട്ടിയതെന്ന് പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥനും വ്യക്തമാക്കിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്.

തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വോട്ടുതേടി ആന്ധ്രയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാത്രി എട്ടിനാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി അഞ്ഞൂറിലേറെ പൊലീസുകാരെ തലസ്ഥാനത്തുടനീളം വിന്യസിച്ചിരുന്നു. അയൽ ജില്ലകളിൽ നിന്നും പൊലീസിനെ എത്തിച്ചു.

വി.വി.ഐ.പി സുരക്ഷയ്ക്കുള്ള ബ്ലൂ ബുക്ക് മാനദണ്ഡപ്രകാരം 50 പ്ലാറ്റൂൺ പൊലീസിനെയും 200 ഓഫീസർമാരെയുമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിക്കേണ്ടത്. എസ്.പി.ജിയുടെ നിർദ്ദേശപ്രകാരമായിരിക്കണം സുരക്ഷാവിന്യാസം.