പത്തനംതിട്ട: രാഹുൽഗാന്ധിയുടെ പത്തനംതിട്ട പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പാകപ്പിഴകളെ സംബന്ധിച്ച വിശദീകരണവുമായി പി.ജെ. കുര്യൻ രംഗത്ത്. കഴിഞ്ഞ ചൊവ്വാഴ്ച രാഹുലിന്റെ പത്തനംതിട്ടയിലെ യു.ഡി.എഫ് പ്രചാരണയോഗത്തിൽ പരിഭാഷകനായിരുന്ന പി.ജെ. കുര്യനു പറ്റിയ പിഴവുകളെ സംബന്ധിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ അദ്ദേഹത്തെ വിടാതെ ആക്ഷേപിക്കുന്നതിനെ തുടർന്നാണ് തന്റെ ഫേസ്ബുക്ക് പേജിൽ കുര്യൻ വിശദീകരണം നൽകിയത്.
പ്രാസംഗികൻ പറയുന്നത് പരിഭാഷകന് വ്യക്തമായി കേൾക്കാൻ കഴിയാതെ വന്നതാണ് അടിസ്ഥാന പ്രശ്നമെന്ന് കുര്യൻ പറയുന്നു.
താൻ പരിഭാഷ നടത്തുന്നത് ആദ്യമായിട്ടല്ല. നേരത്തെ പത്തനംതിട്ടയിൽ സോണിയാ ഗാന്ധി, രാഹുൽഗാന്ധി എന്നിവരുടെയും കോട്ടയത്ത് മൻമോഹൻസിംഗിന്റെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അന്നൊന്നും പാകപ്പിഴകൾ ഉണ്ടായില്ല. ഇത്തവണ പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ നിർബന്ധത്തെതുടർന്നാണ് പരിഭാഷ നടത്താൻ താൻ തയാറായത്. ഡി.സി.സി പ്രസിഡന്റും എ.ഐ.സി.സി നിരീക്ഷകനും ഇതേ നിലപാടാണ് എടുത്തതെന്നും കുര്യൻ വിശദീകരിക്കുന്നു.