കാസർകോട്: കൊളംബോയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി പി.എസ് റസീന (58) വിളിച്ചത് നാട്ടിലുള്ള സഹോദരിയെ. ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയായ റസീന നാട്ടിലേക്ക് വരുന്നതിനാണ് ഭർത്താവിന്റെ കൂടെ ദുബായിലേക്ക് പോകുന്ന യാത്ര റദ്ദാക്കി കൊളംബോയിലെ ഷാൻഗ്രില പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയത്. മൊഗ്രാൽ പുത്തൂരിലുള്ള സഹോദരി സുലു എന്ന ഹിതായയെ ബന്ധപ്പെട്ടു വിശേഷങ്ങൾ ചോദിച്ച ശേഷം മൊഗ്രാൽ പുത്തൂരിലേക്ക് വരുന്ന കാര്യം പറഞ്ഞു തീർന്ന ഉടനെയാണ് ഹോട്ടലിൽ ബോംബുകൾ പൊട്ടിത്തെറിച്ചതെന്നാണ് പറയുന്നത്.
ദുബായിലേക്ക് പോകുന്നതിന് മുമ്പ് കാസർകോട് വന്നു ബന്ധുവീടുകൾ സന്ദർശിച്ചു കുടുംബക്കാരെ മുഴുവൻ കാണാനുള്ള ആഗ്രഹം റസീനക്കുണ്ടായിരുന്നു. അവധിക്കാലം ചെലവഴിക്കാൻ കൊളംബോയിൽ വരുമ്പോഴെല്ലാം മൊഗ്രാൽ പുത്തൂരിൽ വന്നിട്ടാണ് ദുബായിലേക്ക് മടങ്ങാറുള്ളത്. ഇത്തവണ ആ ആഗ്രഹം സഫലമാക്കാതെയാണ് റസീന ദുരന്തത്തിന് കീഴടങ്ങിയത്. കൊല്ലപ്പെട്ട റസീനയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം ചെയ്ത ശേഷം ഇന്നലെ തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ഇന്ന് രാവിലെ കൊളംബോയിൽ തന്നെ കബറടക്കി.
ദുബായിലേക്ക് മടങ്ങിയിരുന്ന ഭർത്താവ് മംഗളുരു സ്വദേശി ഖാദർ കുക്കാർ വിവരം അറിഞ്ഞു ഇന്നലെ രാത്രി കൊളംബോയിൽ തിരിച്ചെത്തി. തുടർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അമേരിക്കയിൽ എൻജിനീയർമാരായ മക്കൾ ഫറ, കാൻഫർ എന്നിവരും കൊളംബോയിൽ എത്തിയിരുന്നു. മൊഗ്രാൽ പുത്തൂരിൽ ഉണ്ടായിരുന്ന സഹോദരി ഹിതായ, ജ്യേഷ്ഠന്റെ രണ്ടു മക്കൾ, മറ്റു ബന്ധുക്കൾ എന്നിവരെല്ലാം ഇന്ന് രാവിലെ കൊളംബോയിലേക്ക് പോയി.
ഇവർ വൈകുന്നേരം നാല് മണിയോടെ കൊളംബോയിൽ എത്തിച്ചേരും. ജന്മനാട്ടിൽ അവധിക്കാലം ചെലവഴിച്ചു യാത്രയിൽ മാറ്റംവരുത്തിയ ശേഷം ഭർത്താവിനെ ഗൾഫിലേക്ക് വിമാനം കയറ്റിവിട്ടു ഹോട്ടലിലേക്ക് തിരിച്ചെത്തിയപ്പോൾ ആണ് റസീന ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നത്. കൊളംബോയിലെ ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു മുറിയിലേക്ക് കയറാമെന്ന് കരുതി താഴെ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ഉടനെയാണ് റസീനയുടെ ജീവനെടുത്ത് ബോംബുകൾ പൊട്ടിത്തെറിച്ചത്. രാവിലെ ഒമ്പത് മണിക്ക് ആണ് ഭർത്താവ് മംഗളുരു സ്വദേശി ഖാദർ കുക്കാർ ദുബായിലേക്ക് പോയിരുന്നത്.
ശ്രീലങ്കയിലെ വൗവ്‌നിയ എന്ന സ്ഥലത്താണ് റസീന ജനിച്ചു വളർന്നത്. ഇവിടെ ജസ്റ്റിസ് ഓഫ് പീസ് പദവി വഹിച്ചിരുന്ന പി എസ് അബ്ദുല്ലയുടെ മകളാണ് റസീന. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ പിതാവ് 2013 ഡിസംബറിലും മാതാവ് സക്കീനബി ഷംനാട് 2014 ലും മരണപ്പെട്ടിരുന്നു. വൗവ്‌നിയയിൽ ബിസിനസുകാരനായ ജ്യേഷ്ഠൻ പി.എസ് ബഷീറിന്റെയും കടുംബത്തിന്റെയും കൂടെ അവധി ആഘോഷിക്കാനാണ് റസീനയും ഭർത്താവും കൊളംബോയിൽ എത്തിയത്.