തിരുവനന്തപുരം : അടുത്ത അദ്ധ്യയന വർഷം മുതൽ സ്കൂള്‍ വിദ്യാര്‍ത്ഥികളെ നീന്തൽ പഠിപ്പിക്കുന്നതിന് സംസ്ഥാന കായിക വകുപ്പ് സ്‌പ്ലാഷ് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഫേസ് ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പുഴകളും കായലുകളും ഒരുപാടുള്ള നമ്മുടെ സംസ്ഥാനത്ത് മുങ്ങിമരണം കൂടുതലാണെന്നും ഇതിനൊരു പരിഹാരമാണ് സ്‌പ്ലാഷ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത് . തുടക്കത്തില്‍ 5 കേന്ദ്രങ്ങളിലായി 6000 കുട്ടികളെ പരിശീലിപ്പിക്കും. ഒരു ബാച്ചിന് അഞ്ച് മാസമാണ് പരിശീലനം. ഇത്തരത്തില്‍ ഒരു കേന്ദ്രത്തില്‍ 1200 കുട്ടികള്‍ക്ക് പരിശീലനം നല്‍കും. കാസര്‍കോഡ് ജില്ലയിലെ പാലവയല്‍, വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി, തൃശ്ശൂരിലെ ഇരിങ്ങാലക്കുട, ഇടുക്കിയിലെ തൊടുപുഴ, പാലക്കാട്ടെ യാക്കര എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് ആദ്യം പരിശീലനം തുടങ്ങുന്നത്. തുടർന്ന് പദ്ധതി മറ്റു ജില്ലകളിലേക്കുംവ്യാപിപ്പിക്കും. മികവ് കാണിക്കുന്നവരെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഹോസ്റ്റലുകളില്‍ താമസിപ്പിച്ച് വിദഗ്ദ്ധ പരിശീലനം നല്‍കും.