സുൽത്താൻബത്തേരി: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് അക്ഷയകേന്ദ്രം ജീവനക്കാരിയും മദ്ധ്യവയസ്‌കനും മരിച്ച സംഭവത്തിൽ നിന്ന് നായ്‌ക്കെട്ടി ഗ്രാമം ഇതേവരെ ഉണർന്നിട്ടില്ല. ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളുടെ കാഴ്ച അവരുടെ മനസിൽ നിന്ന് വേഗത്തിലൊന്നും മായില്ല. നായ്ക്കട്ടിയിലെ അക്ഷയ സെന്റർ ഉടമ ഇളവന (ചെരുവിൽ) അബ്ദുൾ നാസറിന്റെ ഭാര്യ അംല എന്ന അമൽ (36), നായ്ക്കട്ടിയിലെ ഫർണിച്ചർ ഷോപ്പ് ഉടമയും മൂലങ്കാവ് എറളോട്ട്കുന്ന് സ്വദേശിയുമായ പെരുങ്ങോട്ടിൽ ബെന്നിയുമാണ് (48) അബ്ദുൾ നാസറിന്റെ വീട്ടിൽ വെച്ച് ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ സ്ഫോടനത്തിൽ മരിച്ചത്.
ഉഗ്ര സ്‌ഫോടക ശേഷിയുള്ള സ്‌ഫോടക വസ്തു ശരീരത്തിൽ കെട്ടിവച്ച് അബ്ദുൾ നാസറിന്റെ വീട്ടിലെത്തിയ ബെന്നി അമലിനെ പുറത്തേക്ക് വിളിച്ച് വരാന്തയിൽ വച്ച് കെട്ടിപിടിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ബെന്നിയുടെ ശരീരഭാഗങ്ങൾ അകത്തേക്കും അമലിന്റേത് വരാന്തയിൽ നിന്ന് പുറത്തേക്കും ചിന്നിച്ചിതറിയ നിലയിലായിരുന്നു.
സംഭവം നടക്കുമ്പോൾ അബ്ദുൾ നാസറിന്റെ അഞ്ചു വയസുകാരിയായ ഇളയകുട്ടി ആയിഷ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. സ്‌ഫോടനത്തിൽ ഈ പിഞ്ചു കുഞ്ഞിന്റെയും ശരീരമാസകലം ചോരയും മാംസകഷ്ണങ്ങളും പറ്റിപിടിച്ചുകിടന്നിരുന്നു. എന്നാൽ കുഞ്ഞിന് പരിക്കൊന്നും ഏറ്റിരുന്നില്ല.
ചിന്നിചിതറിയ ശരീരാവശിഷ്ടങ്ങൾ പാടുപെട്ടാണ് പോസ്റ്റ് മോർട്ടത്തിനായി പൊലീസ് ശേഖരിച്ചത് തന്നെ. ഒരു കൈ വരാന്തയിലെ ഗ്രിൽസിൽ തൂങ്ങിയ നിലയിലായിരുന്നു. അരയിൽ കെട്ടി വന്ന തോട്ട പോലുളള സ്ഫോടക വസ്തു പൊട്ടിച്ചാണ് ഇരുവരുടെയും ജീവൻ പൊലിഞ്ഞത്. വീടിന്റെ വരാന്തയിൽ നിന്ന് 10 മീറ്ററോളം ദൂരെ വരെ സ്‌ഫോടനത്തെ തുടർന്ന് മാംസക്കഷ്ണങ്ങൾ തെറിച്ച് കിടപ്പുണ്ടായിരുന്നു. വെള്ളിയാഴ്ച ആയതിനാൽ ഇന്നലെ ഉച്ചക്ക് അബ്ദുൾ നാസർ പള്ളിയിൽ പോയ സമയത്താണ് സംഭവം നടന്നത്.
സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററോളം ദൂരെ വരെ കേട്ടു. സ്‌ഫോടനത്തിന്റെ മുഴക്കം കേട്ടാണ് പള്ളിയിൽ ഉണ്ടായിരുന്നവർ ഓടി എത്തിയത്. ബെന്നിയും അബ്ദുൾ നാസറും സുഹൃത്തുക്കളുമാണ്. അബ്ദുൾ നാസറും അക്ഷയ സെന്ററിൽ തന്നെയാണ് ജോലി ചെയ്യുന്നത്. അബ്ദുൾ നാസറിന് ആയിഷയെകൂടാതെ അഫ്രൂസ, അഫ്രീന എന്നീ മക്കളുമുണ്ട്. ഇവർ രണ്ട് പേരും ബന്ധു വീട്ടിലായിരുന്നു. റീനയാണ് ബെന്നിയുടെ ഭാര്യ. അലൻ, അയോണ എന്നിവർ മക്കളുമാണ്.
എ.എസ്.പി. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. പോസ്റ്റുമോർട്ടം നടപടികൾ സംഭവസ്ഥലത്ത് നിന്നുതന്നെ പൂർത്തിയാക്കി മൃതദേഹങ്ങൾ സംസ്കരിച്ചു. എക്‌സ്‌പ്ലോസീവ് വിദഗ്ധരും ഫിങ്കർ പ്രിന്റ് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം നടത്തിവരികയാണ്.