bus

തിരുവനന്തപുരം:യാത്ര തുടങ്ങും മുൻപ് ബസിലെ ജീവനക്കാരുടെ പേരും ഫോൺ നമ്പരും യാത്രക്കാർക്ക് നൽകണം എന്നതുൾപ്പെടെ കർശന വ്യവസ്ഥകളോടെ, അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് ഏജൻസികൾക്കുള്ള ലൈസൻസ് മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി. ദീർഘദൂര യാത്രക്കാരുടെ സുരക്ഷിതത്വത്തിനും സൗകര്യങ്ങൾക്കും മുൻതൂക്കം നൽകുന്നതാണ് വ്യവസ്ഥകൾ.

ലൈസൻസിക്ക് ക്രിമിനൽ പശ്ചാത്തലം പാടില്ലെന്നും 18 വയസ് പൂർത്തിയായിരിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്.

എൽ.എ. പി.ടി (ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്ളിക് ട്രാൻസ്‌പോർട്ട് ) പുതുക്കുമ്പോഴും പുതിയത് നൽകുമ്പോഴും പുതിയ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.

ബുക്കിംഗ് ഓഫീസിന് കുറഞ്ഞത് 150 ചതുരശ്രഅടി വിസ്തീർണം വേണം. സ്ത്രീകൾ ഉൾപ്പെടെ പത്ത് യാത്രക്കാർക്കെങ്കിലും ഇരിക്കാനുള്ള സ്ഥലം, ടോയ്ലറ്റ്, ലോക്കറുള്ള ക്‌ളോക്ക് റൂം, ആറു മാസം ബാക്കപ്പുള്ള സി.സി.ടി. വി, കുടിവെള്ളം, അഗ്നിശമന സംവിധാനങ്ങൾ എന്നിവ ഓഫീസിൽ വേണം.

മറ്റ് വ്യവസ്ഥകൾ

വഴിയിൽ 50 കിലോമീറ്റർ ഇടവിട്ടുള്ള ടോയ്‌ലറ്റ്, റിഫ്രഷ്‌മെന്റ് സൗകര്യങ്ങളുടെ വിവരം

യാത്രക്കാർക്ക് നൽകണം.

വാഹനം, ജീവനക്കാർ, യാത്രക്കാർ, ഹെൽപ്‌ലൈൻ നമ്പരുകൾ, പോലീസ്, മോട്ടോർ വാഹന, വിമൻ ഹെൽപ് ലൈനുകൾ എന്നിവ ടിക്കറ്റിലുണ്ടാവണം.

യാത്രക്കാരുടെ വിവരം നിശ്ചിത ഫോമിൽ ഒരു വർഷം വരെ സൂക്ഷിക്കണം.
പരാതി അറിയിക്കാൻപൊലീസിന്റെയും ആർ. ടി. ഒയുടെയും ഫോൺ

നമ്പരുകളും വിമൻ ഹെൽപ് ലൈൻ നമ്പറും ഓഫീസിൽ പ്രദർശിപ്പിക്കണം.

എൽ. എ. പി. ടി ലൈസൻസ് ഓഫീസിൽ പ്രദർശിപ്പിക്കണം.

ബുക്കിംഗ് ഓഫീസിന്റെ പേരും ലൈസൻസ് നമ്പരും മുന്നിൽ സ്ഥാപിക്കണം.

ബസ് ഓപ്പറേറ്റർമാരുടെ പേരും ഫോൺ നമ്പരുകളും പ്രദർശിപ്പിക്കണം. വാഹനങ്ങളുടെ സമയക്രമം പ്രദർശിപ്പിക്കണം.

വാഹനങ്ങൾ എവിടെ എത്തിയെന്നത് ഡിജിറ്റലായി കാണിക്കണം.

ബുക്കിംഗ് ഓഫീസ് ഉടമ ആർ.ടി.എ സെക്രട്ടറിക്ക് ത്രൈമാസ റിട്ടേൺ സമർപ്പിക്കണം. യാത്രക്കാരുടെ ലഗേജ് മാത്രമേ വാഹനത്തിൽ കൊണ്ടുപോകാവൂ. നിയമവിരുദ്ധമായ വസ്തുക്കൾ കൊണ്ടുപോകരുത്.

വാഹനം ബ്രേക്ക്ഡൗൺ ആയാൽ പകരം സംവിധാനം ലൈസൻസിക്കോ ഓപ്പറേറ്റർക്കോ ഉണ്ടായിരിക്കണം.

കെ. എസ്. ആർ. ടി. സി സ്റ്റാൻഡിന്റെ 500 മീറ്റർ പരിധിയിൽ ബുക്കിംഗ് ഓഫീസോ പാർക്കിംഗോ പാടില്ല.

മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ബസുകൾ നിറുത്താനുള്ള സ്ഥലം

അഞ്ച് കിലോമീറ്റർ പരിധിയിൽ വലിയ മൂന്ന് പാസഞ്ചർ വാഹനങ്ങൾ നിർത്താൻ സ്ഥലം