വെള്ളറട: പരിശോധന നടത്താനോ നടപടിയെടുക്കാനോ അതിർത്തി പ്രദേശത്ത് എക്സൈസ് ഓഫീസില്ലാത്തതിനാൽ ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടം പൊടിപൊടിക്കുന്നതായി പരാതി. അതീവരഹസ്യമായി ഗോഡൗണുകളിൽ സൂക്ഷിക്കുന്ന ലഹരി വസ്തുക്കൾ ഇടനിലക്കാർ വഴി ചെറുകിട കച്ചവടക്കാർക്ക് അവശ്യാനുസരണം എത്തിച്ചുകൊടുക്കുകയാണ്. അതിർത്തിയിലെ പനച്ചമൂട് - പുലിയൂർശാല മേഖലകളിലാണ് മൊത്ത വ്യാപാരം നടക്കുന്നത്. പനച്ചമൂട്ടിലെ പ്രധാന ചന്ത ദിവസങ്ങളിൽ പുലർച്ചെ മുതൽ ചന്തയ്ക്കുള്ളിൽ തന്നെ ലഹരി ഉത്പന്നങ്ങൾ വ്യാപകമായി വിൽപന നടത്തുകയാണ്. ലഹരി വസ്തുക്കൾ കൂടുതൽ ഉപയോഗിക്കുന്നത് യുവാക്കളും വിദ്യാർത്ഥികളുമാണ്. കച്ചവടം വ്യാപകമായിട്ടും പൊലീസോ ആരോഗ്യ വകുപ്പോ ഇത് തടയുന്നതിനോ കച്ചവടക്കാരെ പിടികൂടാനോ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിൽപന നിയന്ത്രിക്കാൻ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ഗ്രാമങ്ങളിലെ യുവാക്കളിൽ ഏറെയും മാരകരോഗങ്ങൾക്ക് അടിമയാകും എന്ന് സാമൂഹ്യപ്രവർത്തകർ പറയുന്നു. ലഹരി വിരുദ്ധ ബോധവത്കരണം നടത്തുന്നവരും ഉദ്ഘാടകരായി എത്തുന്ന അധികൃതരും നടപടിയെടുക്കാൻ തയ്യാറാകാത്തതെന്തെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പരിശോധനകൾ കാര്യമായി നടക്കാത്തതിനാൽ തമിഴ്നാട്ടിൽ നിന്നും ലഹരി വസ്തുകൾ അതിർത്തി കടത്തികൊണ്ടുവരാൻ നിലവിൽ ഒരു പ്രയാസവുമില്ല. നിലവിൽ കിലോമീറ്ററുകൾക്കപ്പുറത്തെ അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. വല്ലപ്പോഴും അമരവിളയിൽ നിന്നുമെത്തുന്ന എക്സൈസ് അധികൃതരുടെ പരിശോധന മാത്രമാണ് ഇവിടെ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പിടിയിലാവുന്നതും പതിവാണ്. കേരള - തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരി കച്ചവടം നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.