പോത്തൻകോട്: ജില്ലയിലെ ആറോളം പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട് ആനതാഴ്ച്ചിറയിൽ ആരംഭിച്ച പദ്ധതി അവതാളത്തിൽ. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി തുകയും അനുവദിച്ചിരുന്നു. മംഗലപുരം ഗ്രാമ പഞ്ചായത്ത് ഉൾപ്പെടെ ആറ് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്‌തിരുന്നത്. നവീകരണത്തിനും മറ്റുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അനുവദിച്ച കോടികൾ ചെലവഴിച്ചിട്ടും പദ്ധതി പാതി വഴിയിലാണ്. ഇതിനിടെ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ 2014 ജൂലായ് 10ന് ഉദ്ഘാടനം ചെയ്‌തതും വെറുതെയായി. ചെളി നീക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടർന്ന് 2015ൽ പദ്ധതി വാട്ടർ അതോറിട്ടി താത്കാലികമായി നിർമ്മാണം നിറുത്തിവയ്‌പ്പിക്കുകയായിരുന്നു. ഇതിനിടെ ആനതാഴ്ച്ചിറ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വാട്ടർഅതോറിട്ടിയും അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തും സംയുക്തമായി ഇക്കഴിഞ്ഞ മാർച്ചിൽ പദ്ധതി പ്രദേശത്ത് ഒരു ഫിൽറ്റർ പ്ലാന്റ് യൂണിറ്റ് സ്ഥാപിച്ച് ജലവിതരണം ആരംഭിച്ചിട്ടുണ്ട്.
പ്രതീക്ഷയായിരുന്ന പദ്ധതി
-----------------------------------------------
കേരള വാട്ടർ അതോറിട്ടിയുടെ കീഴിലുള്ള ആനതാഴ്ച്ചിറയിൽ മഴവെള്ളം തദ്ദേശീയമായി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ഒഴുകിയെത്തുന്ന മഴവെള്ളം ട്രീറ്റ്മെന്റ് പ്ലാന്റുകൾ വഴി ശുദ്ധീകരിച്ച് പഞ്ചായത്ത് പ്രദേശങ്ങളിൽ വിതരണം നടത്തുന്നതായിരുന്നു പദ്ധതി
പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്
--------------------------------------------------
150 എം.എൽ.ഡി വെള്ളം
ആദ്യഘട്ടത്തിനായി അനുവദിച്ചത്
--------------------------------------------
2.10 കോടി
രണ്ടാംഘട്ടത്തിനായി അനുവദിച്ചത്
------------------------------------------------------
6.57 കോടി
ഇതുവരെ നടന്നത്
-------------------------------
ഭാഗികമായി ചെളി നീക്കം ചെയ്‌തു
പകുതി ഭാഗത്ത് സംരക്ഷണ ഭിത്തി
മോട്ടോറുകൾ മാറ്റി സ്ഥാപിച്ചു