തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക വരെ വൈകുമ്പോൾ സെക്രട്ടേറിയറ്റിൽ ലക്ഷങ്ങളുടെ നവീകരണ ധൂർത്ത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസ് നവീകരണത്തിനാണ് സർക്കാർ ലക്ഷങ്ങൾ പൊടിക്കുന്നത്. തിരഞ്ഞെടുപ്പ് ബഹളം അവസാനിച്ചതിന് പിന്നാലെയാണ് നാല് ഉത്തരവുകളിലൂടെ നവീകരണത്തിനായി 86,50,000 രൂപയുടെ ഭരണാനുമതി പൊതുഭരണ വകുപ്പ് നൽകിയത്.

ചീഫ്സെക്രട്ടറിയുടെ ഓഫീസ് നവീകരണത്തിന് 60,95,000 രൂപയുടെ ഭരണാനുമതിയാണ് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ നൽകിയത്. സിവിൽ ജോലിക്ക് 47,85,000 രൂപയുടെയും ഇലക്ട്രിക്കൽ ജോലിക്ക് 13,10,000 രൂപയുമാണ് അനുവദിച്ചത്. ചീഫ്സെക്രട്ടറിയുടെ കമ്മിറ്റി റൂമിനടുത്തുള്ള സന്ദർശക കേന്ദ്രത്തിൽ അടിയന്തര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് നവീകരണ പ്രവൃത്തികൾക്ക് 6,83,000 രൂപയുടെ ഭരണാനുമതിയും നൽകി. ഇലക്ട്രോണി‌ക്‌സ് നവീകരണത്തിന് മതിപ്പ് ചെലവായി 3,56,000 രൂപയും ഇലക്ട്രിക്കൽ നവീകരണത്തിന്റെ മതിപ്പ് ചെലവായി 3,27,000 രൂപയുമാണ് കണക്കാക്കിയത്.

ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് കമ്മിറ്റി റൂമിലേക്കുള്ള ഇടനാഴിയിൽ വാൾ പാനലിംഗിനായി 6,24,000 രൂപയും അനുവദിച്ചു. ഏപ്രിൽ 22നാണ് അടിയന്തരസ്വഭാവമുള്ള ജോലികൾക്കുള്ള ടെൻഡർ ഇളവ് നൽകുന്ന മൂന്ന് ഉത്തരവുകളും ഇറക്കിയത്. നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ ഇടനാഴിയിൽ വാൾ പാനലിംഗ്, ഫാൾസ് സീലിംഗ്, ഫ്ലോർ പോളിഷിംഗ്, എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കൽ, ഇലക്ട്രിക്കൽ ജോലി എന്നിവയ്‌ക്കായി 12,48,000 രൂപയും അനുവദിച്ചു. ഏപ്രിൽ 26നാണ് ഈ ഉത്തരവ് ഇറക്കിയത്. സിവിൽ ജോലികൾക്കായി 8,48,000 രൂപയും ഇലക്ട്രിക്കൽ ജോലികൾക്കായി നാല് ലക്ഷവും അനുവദിച്ചു. ഇതിനും പൊതുമരാമത്ത് മാന്വൽ പ്രകാരമുള്ള ടെൻഡർ വ്യവസ്ഥകളിൽ ഇളവ് നൽകിയിട്ടുണ്ട്.