തിരുവനന്തപുരം:'ഫാനി' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, മലപ്പുറം, വയനാട് എന്നി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഇന്നും കടലിൽ പോകാൻ പാടില്ല. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. 'ഫാനി'യുടെ സഞ്ചാര പഥത്തിൽ കേരളം ഇല്ലെങ്കിലും ചില ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം. മണിക്കൂറിൽ 40- 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഇടയിലായി രൂപം കൊണ്ട 'ഫാനി' ചുഴലിക്കാറ്റ് മണിക്കൂറിൽ നാലു കിലോമീറ്റർ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ഇന്ത്യൻ സമയം രാവിലെ 8.30 ഒാടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് 870 കിലോമീറ്ററും ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിൽ നിന്ന് 1040 കിലോമീറ്റർ ദൂരത്തിലുമാണ് നിലവിൽ ഫാനി എത്തിയത്. കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. മേയ് ഒന്നു വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന 'ഫാനി' അതിനുശേഷം വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.