ആറ്റിങ്ങൽ: ചിറയിൻകീഴ് റോഡിൽ പ്രവർത്തിക്കുന്ന വി.എസ് അസോസിയേറ്റ്സ് എന്ന വിദേശ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ ഇറാൻ സ്വദേശി സൊറാജുദ്ദീൻ ഹൈദറെ തെളിവെടുപ്പിനെത്തിച്ചു. കോതമംഗലം പൊലീസ് അറസ്റ്റുചെയ്ത ഇയാൾ മൂവാറ്റുപുഴ ജയിലിൽ റിമാൻഡിലായിരുന്നു. ആറ്റിങ്ങൽ പൊലീസ് നൽകിയ അപേക്ഷയെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ രാവിലെ 11ഓടെ പ്രതിയെ സ്ഥാപനത്തിലെത്തിച്ചു. ഇയാളെ സ്ഥാപനത്തിലെ ജീവനക്കാർ തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ ശ്യാം പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്‌ത ഹെൻഡാരി ഹൊസ്‌നയെ 26ന് തെളിവെടുപ്പിനെത്തിച്ചിരുന്നു. സൊറാജുദ്ദീൻ ഹൈദറും ഭാര്യ ഹെൻഡാരി ഹൊസ്‌നയും ചേർന്ന് 2018 സെപ്‌തംബറിലാണ് വി.എസ്. അസോസിയേറ്റ്സിൽ നിന്നും പണം തട്ടിയത്. വിദേശ കറൻസി മാറാനെന്ന വ്യാജേനെ എത്തിയ ഇരുവരും ചേർന്ന് സ്ഥാപനത്തിൽ നിന്ന് 1.55 ലക്ഷം രൂപയുടെ സൗദി റിയാലും കുവൈറ്റ് ദിനാറും മോഷ്ടിക്കുകയായിരുന്നു.