മരണത്തിൽ ദുരൂഹതയെന്ന് ഭർത്താവ്
അമ്പലപ്പുഴ : യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭർത്താവ് രംഗത്തെത്തിയതോടെ സംസ്കാരം പൊലീസ് തടഞ്ഞു. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. തകഴി പഞ്ചായത്ത് പത്താം വാർഡിൽ അമ്പിളി ഭവനിൽ (വേലി പറമ്പ്) തങ്കപ്പന്റെ മകൾ അമ്പിളിയുടെ (43) മരണത്തിലാണ് ഭർത്താവ് രാജേഷ് ദുരൂഹത ആരോപിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് അമ്പിളി മരിച്ചത്. മൃതദേഹം തകഴിയിലെ വീട്ടിൽ എത്തിച്ച് സംസ്ക്കരിക്കാൻ തയ്യാറെടുത്തപ്പോഴാണ് രാജേഷിന്റെ പരാതിയെ തുടർന്ന് പൊലീസ് എത്തി തടഞ്ഞത്.
തകഴിയിൽ അമ്പിളിയുടെ വീട്ടിലായിരുന്നു രാജേഷ് മുമ്പ് താമസിച്ചിരുന്നത്. എന്നാൽ 4 വർഷം മുൻപ് സാമ്പത്തിക ഇടപാടിനെച്ചൊല്ലി അമ്പിളിയുടെ പിതാവ് തങ്കപ്പൻ രാജേഷിനെ ഇവിടെ നിന്ന് ഇറക്കിവിട്ടു. തുടർന്ന് രാജേഷ് കാക്കാഴത്തെ തന്റെ വീട്ടിൽ താമസമാക്കി. അമ്പിളി തകഴിയിലെ വീട്ടിൽ തന്നെയായിരുന്നു താമസം.
കഴിഞ്ഞ ദിവസമാണ് അസുഖത്തെ തുടർന്ന് അമ്പിളിയെ ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ സ്വകാര്യ ആശുപത്രിയിൽ അമ്പിളിയെ പ്രവേശിപ്പിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് രാജേഷ് പരാതി നൽകിയത്.അമ്പിളി മരിച്ച വിവരം രാജേഷിനെ അറിയിച്ചിരുന്നില്ല. മൃതദേഹം തകഴിയിൽ എത്തിയ ശേഷം അയൽവാസികൾ പറഞ്ഞാണ് വിവരം അറിഞ്ഞത്. തുടർന്നാണ് രാജേഷ് അമ്പലപ്പുഴ സ്റ്റേഷനിലെത്തി പരാതി നൽകിയത് .അമ്പലപ്പുഴ പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഇടക്കിടെ അപസ്മാരം വരുന്ന അമ്പിളിയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു നേരത്തേചികിത്സ നടത്തിയിരുന്നതെന്ന് രാജേഷ് പറഞ്ഞു. വീട്ടിൽ നിന്ന് പോയശേഷം അമ്പിളിയെ കാണാൻ തന്നെ അനുവദിച്ചിരുന്നില്ലെന്നും അച്ഛനും രണ്ടാനമ്മയും അമ്പിളിയെ മർദ്ദിച്ചിരുന്നതായും രാജേഷ് പരാതിയിൽ ആരോപിച്ചു. രേവതി, ലക്ഷ്മി എന്നിവരാണ് അമ്പിളിയുടെ മക്കൾ.