# ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ കഞ്ചാവ് കണ്ടെത്തിയത് ഒരുമാസത്തിനിടെ രണ്ടാം തവണ
ആലപ്പുഴ: എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ ധൻബാദ്- ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഉടമയില്ലാതെ 13 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് മാഫിയകൾ ആലപ്പുഴയിലേക്ക് സ്ഥിരമായി ചരക്ക് എത്തിക്കുന്ന ധൻബാദ് എക്സ്പ്രസിൽ നിന്ന് ഇത്തവണയും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെടുത്തത്.
പിന്നിൽ നിന്നുള്ള മൂന്നാമത്തെ ബോഗിയിലെ സീറ്റിനടിയിൽ
കഞ്ചാവടങ്ങിയ ബാഗ് ചൊവ്വാഴ്ച രാത്രിയിലാണ് കണ്ടെത്തിയത്. രണ്ട് കിലോയിലധികം ഭാരമുള്ള ആറ് പൊതികളിലായിട്ടാണ് കഞ്ചാവ് ബാഗിൽ സൂക്ഷിച്ചിരുന്നത്. ഒരുമാസം മുമ്പ് ഇതേ ട്രെയിനിൽ നിന്ന് ഇതുപോലെ ഉപേക്ഷിച്ച നിലയിൽ 20 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. അതിനു മുമ്പും നിരവധി തവണ ഈ ട്രെയിനിൽ നിന്ന് ചെറുതും വലുതുമായ അളവിൽ എക്സൈസും റെയിൽവേ പൊലീസും കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ധൻബാദ് എക്സ്പ്രസ് പ്രത്യേക നിരീക്ഷണത്തിലായിരുന്നു.
സി.സി ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്സ്പ്രസ് എത്തിയപ്പോൾ ഈ ബോഗിയിൽ നിന്ന് ഇറങ്ങിയ ഒരാൾ സമാന നിറത്തിലുള്ള ബാഗുമായി മറ്റോരു ട്രെയിനിൽ കയറിയ ദൃശ്യം ലഭിച്ചിട്ടുണ്ട്. പാസഞ്ചർ ലിസ്റ്റ് പരിശോധനയിൽ പ്രതികളെകുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയ് പറഞ്ഞു. ആർ.പി.എഫ് സി.ഐ വി.ടി. ദിലീപ്, എസ്.ഐ സി.എൻ.ശശി, എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയ്, ആർ.പി.എഫ് എച്ച്.സി വി.ആർ.രവീന്ദ്രൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ.വി.ബിജു, റോയി ജേക്കബ്, പി.എം.സുമേഷ്, എൻ.പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എം.ബിയാസ്, കെ.ബി. ജിജി കുമാർ, ബി.സുബിൻ, പി.കെ.സുധികുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.