ന്യൂഡൽഹി: റാഫേൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നാലുവരെ സമയം നൽകി. കേസ് ആറിന് പരിഗണിക്കും.
റാഫേലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ ഡിസംബർ 14ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എന്നിവരാണ് ഹർജി നൽകിയത്. മാദ്ധ്യമങ്ങൾ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ റിവ്യൂ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി നേരത്തേ തീരുമാനിച്ചിരുന്നു. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും അതുവരെ ഹർജി പരിഗണിക്കുന്നത് നീട്ടണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. തിരഞ്ഞെടുപ്പ് കഴിയും വരെ വാദം നീട്ടാനാണ് സർക്കാർ ശ്രമമെന്ന് വിമർശനമുയർന്നിരുന്നു.