കൊച്ചി : തീവ്രവാദ ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം ഉൗർജ്ജിതമാക്കിയതിന് പിന്നാലെ തമിഴ്നാട്ടിലെ ഇരുപത് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇന്നലെ റെയ്ഡുകൾ നടത്തി. തഞ്ചാവൂരിൽ പി.എം.കെ പ്രവർത്തകനായ രാമലിംഗത്തെ (41) കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
16 മൊബൈൽ ഫോണുകൾ, 21 സിം കാർഡുകൾ, മൂന്ന് ലാപ്പ് ടോപ്പുകൾ, 9 ഹാർഡ് ഡിസ്‌കുകൾ, 118 സി.ഡികൾ, ഡയറികൾ, കത്തി, വാൾ എന്നിവയും രണ്ട് ലക്ഷം രൂപയും റെയ്ഡിൽ പിടിച്ചെടുത്തു.
കുംഭകോണം, തഞ്ചാവൂർ, തിരുച്ചിറപ്പള്ളി, കാരയ്ക്കൽ മേഖലകളിൽ 20 കേന്ദ്രങ്ങൾ കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. കൊലക്കേസ് പ്രതികൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രാദേശിക നേതാവായ രാമലിംഗത്തെ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രിയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊന്നത്. പത്തുപേരെ തഞ്ചാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് പേർ ഒളിവിലാണ്. മാർച്ച് മൂന്നിന് കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. അറസ്റ്റിലായവർ, ഒളിവിൽ കഴിയുന്നവർ എന്നിവരുടെ വീടുകൾ, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയതെന്ന് എൻ.ഐ.എ അറിയിച്ചു.
# റിയാസ് അബൂബക്കറെ വീണ്ടും ചോദ്യം ചെയ്യും
ശ്രീലങ്കയിൽ ചാവേറാക്രമണം നടത്തിയ സഹ്‌റാൻ ഹാഷിമുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണവും എൻ.ഐ.എ ഉൾപ്പെടെ കേന്ദ്ര അന്വേഷണ ഏജൻസികൾ തുടരുകയാണ്. അറസ്റ്റിലായ ഹാഷിമിന്റെ അനുയായി റിയാസ് അബൂബക്കർ റിമാൻഡിലാണ്. ഇയാളെ വിട്ടുകിട്ടാൻ ഏഴിന് എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും. വിട്ടുകിട്ടി ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ.
ഐസിസിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിച്ച കൊല്ലം സ്വദേശിയെ ഉൾപ്പെടെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.